മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സ് ടോക് ഷോയില്‍ സംസാരിക്കവെയാണ് ജഡേജയുടെ നോ ബോളാണ് കളി ഇന്ത്യ കൈവിടാന്‍ കാരണമായതെന്ന് ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ നോ ബോളാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കും മുമ്പെ ജഡേജ മാര്‍നസ് ലാബുഷെയ്നിനെ ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ വിക്കറ്റ് ആഘോഷം തുടങ്ങിയപ്പോഴെ അത് നോ ബോളാണെന്ന് ടിവി അമ്പയറുടെ തീരുമാനം വന്നു. പിന്നീട് 31 റണ്‍സെടുത്താണ് ലാബുഷെയ്ന്‍ പുറത്തായത്. രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജക്കൊപ്പം 96 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടും ലാബുഷെയ്ന്‍ ഉയര്‍ത്തി.

മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സ് ടോക് ഷോയില്‍ സംസാരിക്കവെയാണ് ജഡേജയുടെ നോ ബോളാണ് കളി ഇന്ത്യ കൈവിടാന്‍ കാരണമായതെന്ന് ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. ആദ്യ ദിനത്തെ കളിക്കുശേഷവും ജഡേജ തുടര്‍ച്ചയായി നോ ബോളുകളെിയുന്നതില്‍ ഗവാസ്കര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജഡേജ രണ്ട് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങള്‍ നേടയിരിക്കാം.പക്ഷെ ഒരു സ്പിന്നര്‍ നോ ബോളെറിയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ബൗളിംഗ് കോച്ച് പരസ് മാംബ്രെ ഒരു സ്റ്റെപ്പ് പിന്നില്‍ നിന്ന് പന്തെറിയാന്‍ ജഡേജയെ പരിശീലിപ്പിക്കണം. ഇതിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു.

Scroll to load tweet…

എന്നാല്‍ ഗവാസ്കറുടെ പ്രതികരണത്തോട് ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകുമെന്നും അതെല്ലാം മുതലെടുക്കാനായെന്ന് വരില്ലെന്നും പറഞ്ഞ ആരാധകര്‍ രോഹിത് ശര്‍മ രണ്ട് തവണ പുറത്തായിട്ടും രക്ഷപ്പെട്ട കാര്യവും ചൂണ്ടിക്കാട്ടി. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടാഞ്ഞതാണ് തോല്‍വിക്ക് കാരണമായതെന്നും ആരാധകര്‍ പറയുന്നു. ഒരു ക്രിക്കറ്റ് താരമായിരുന്നിട്ടും ഇത്തരം കാര്യങ്ങള്‍ എങ്ങനെ ആത്മവിശ്വാസത്തോടെ പറയാനാകന്നു എന്നും ആരാധകര്‍ ചോദിക്കുന്നു.

Scroll to load tweet…

ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 109 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയ 197 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിലും തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ 167 റണ്‍സിന് ഓള്‍ ഔട്ടായപ്പള്‍ വിജയലക്ഷ്യമായ 76 റണ്‍സ് ഓസീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.