ബാറ്റ് വാങ്ങാൻ അച്ഛൻ 800 രൂപ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ മാല പണയം വെച്ചു; ഒടുവിലാ സ്വപ്നനേട്ടത്തിൽ ജുറെൽ
വിരാട് കോടിലുടെ ആര്‍സിബിക്കെതിരെ 16 പന്തില്‍ 34 റണ്‍സടിച്ച ജുറെലിന്‍റെ പ്രകടനത്തിലും രാജസ്ഥാന്‍ ഏഴ് റണ്‍സിന് തോറ്റെങ്കിലും പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പാക്കാന്‍ ഈ പ്രകടനം കൊണ്ടായി.
![Father Took Loan Of Rs 800 To Buy His First Bat, Mother Sold Jewellery For His Kit; Dhruv JureL India Call-Up For England Tests Father Took Loan Of Rs 800 To Buy His First Bat, Mother Sold Jewellery For His Kit; Dhruv JureL India Call-Up For England Tests](https://static-ai.asianetnews.com/images/01hkzdyf34nkdqe17hgwhs6q9g/Dhruv-Jurel-1705083092068_363x203xt.jpg)
ലഖ്നൗ: ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ധ്രുവ് ജുറെല്‍ എന്ന 21കാരനെ ടീമിലെത്തിച്ചപ്പോള്‍ എണ്ണം തികക്കാനൊരാള്‍ എന്നതായിരുന്നു ആരാധകര്‍ കരുതിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ടീമിലെത്തിയ ജുറെല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാണെന്ന് പോലും അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ വിക്കറ്റ് കീപ്പറുമായ രാജസ്ഥാന്‍ നിരയില്‍ ജുറെലിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പോലും ചുരുക്കം.
എന്നാല്‍ റിയാന്‍ പരാഗിന്‍റെ മങ്ങിയ ഫോം ജുറെലിന് ആദ്യ സീസണില്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ അരങ്ങേറാന്‍ ജുറെലിന് അവസരം നല്‍കി. പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറില്‍ രാജസ്ഥാന്‍ കളി ജയിച്ചപ്പോള്‍ 4 പന്തില്‍ 10 യ് പുറത്താകാതെ നിന്ന് കളി ഫിനിഷ് ചെയ്ത ജുറെല്‍ അരങ്ങേറ്റം മോശമാക്കിയില്ല. ഇതോടെ ഫിനിഷറെന്ന നിലയില്‍ റിയാന്‍ പരാഗിനെക്കാള്‍ ആശ്രയിക്കാവുന്ന ബാറ്ററായി രാജസ്ഥാന്‍ ജുറെലിനെ കാണാന്‍ തുടങ്ങി.
വിരാട് കോടിലുടെ ആര്‍സിബിക്കെതിരെ 16 പന്തില്‍ 34 റണ്‍സടിച്ച ജുറെലിന്‍റെ പ്രകടനത്തിലും രാജസ്ഥാന്‍ ഏഴ് റണ്‍സിന് തോറ്റെങ്കിലും പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പാക്കാന്‍ ഈ പ്രകടനം കൊണ്ടായി.ഐപിഎല്ലിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനായും നടത്തിയ ശ്രദ്ധേയ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയും 22കാരനെ തേടിയെത്തുമ്പോള്‍ അതിന് പിന്നില്‍ കഷ്ടപാടിന്‍റെ പിച്ചില്‍ ബാറ്റേന്തിയ കഥയേറെയുണ്ട്.
ചെറുപ്പത്തില്‍ സ്കൂളിലെ നീന്തല്‍ ക്ലാസിന് പോകുകയാണെന്ന് അച്ഛനോട് കള്ളം പറഞ്ഞ് ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്ന ജുറെല്‍ അതിന് ഇന്ത്യൻ ആര്‍മിയില്‍ ഹവീല്‍ദാറായിരുന്ന പിതാവില്‍ നിന്ന് ശകാരം ഏറ്റുവാങ്ങി.എന്നാല്‍ മകന്‍റെ ക്രിക്കറ്റ് കമ്പം മനസിലാക്കിയ പിതാവ് അവനൊരു ബാറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സാമ്പത്തിക പരാധിനതകള്‍ ഏറെയുള്ള അദ്ദേഹത്തിന്‍റെ കൈയില്‍ പണമില്ലായിരുന്നു. ഒടുവില്‍ സുഹൃത്തുക്കളുടെ കൈയില്‍ നിന്ന് കടം വാങ്ങിയ 800 രൂപകൊണ്ട് ബാറ്റ് വാങ്ങിക്കൊടുത്തു. ഹവീല്‍ദാറായിരുന്ന അച്ഛന്‍ തന്‍റെ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സല്യുട്ട് ചെയ്ത് നില്‍ക്കുന്നത് കാണാന്‍ ജുറെല്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല.
താന്‍ വലിയ ക്രിക്കറ്റ് താരമായാല്‍ അച്ഛന്‍ ഇനിയാരുടെ മുന്നിലും സല്യൂട്ട് ചെയ്യേണ്ടിവരില്ലെന്ന് ജൂറെല്‍ മനസിലുറപ്പിച്ചു. ആദ്യകാലത്തൊക്കെ അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കാന്‍ പറഞ്ഞ് നിര്‍ബന്ധിക്കുമായിരുന്നെങ്കിലും ജുറെലിന്‍റെ ക്രിക്കറ്റ് കമ്പം കണ്ട് ഒടുവില്‍ ആ പറച്ചില്‍ നിര്‍ത്തി. ക്രിക്കറ്റ് പരിശീലനവുമായി മുന്നോട്ടുപോയെ ജുറെല്‍ ഒരിക്കല്‍ ക്രിക്കറ്റ് കിറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് വാങ്ങിക്കൊടുക്കാന്‍ പിതാവിന്‍റെ കൈയില്‍ പണമില്ലായിരുന്നു. 8000 രൂപയോളം വരുന്ന ക്രിക്കറ്റ് കിറ്റൊന്നും വാങ്ങാന്‍ പൈസയില്ലെന്നും ക്രിക്കറ്റൊക്കെ നിര്‍ത്തി ജോലി നേടാനുമാണ് അച്ഛന്‍ ജുറെലിനെ ഉപദേശിച്ചത്.
ആ സമയത്താണ് അമ്മ തന്‍റെ സ്വര്‍ണമാല വിറ്റ് കിറ്റ് വാങ്ങിച്ചോളാന്‍ ജുറെലിനോട് പറയുന്നത്.അങ്ങനെ ജുറെല്‍ ആദ്യമായി ഒരു ക്രിക്കറ്റ് കിറ്റ് സ്വന്തമാക്കി. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ യുപിയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമിലെത്തിയ ജുറെല്‍ അണ്ടര്‍ 19 ടീമിലും കഴിഞ്ഞ വര്‍ഷം യുപി രഞ്ജി ടീമിലുമെത്തി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെ ശ്രദ്ധേയനായ ജുറെല്‍ ഒടുവില്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലുമെത്തി. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുക്കുന്നില്ലെങ്കില്‍ ജുറെലിന് ആദ്യ ടെസ്റ്റില്‍ തന്നെ അരങ്ങേറ്റത്തിനും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക