അതിർത്തി തർക്കത്തിന്റെ പേരിൽ അയൽക്കാരിയെ മർദ്ദിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കുമെതിരെ കേസ്. 

കൊല്‍ക്കത്ത: അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ആര്‍ഷിക്കുമെതിരെ കേസ്. ഹസിന്‍ ജഹാന്‍റെ അയല്‍ക്കാരിയായ ഡാലിയ ഖാട്ടൂൺ നല്‍കിയ പരാതിയില്‍ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹസിന്‍ ജഹാനും അയല്‍ക്കാരിയും കൈയാങ്കളിയില്‍ ഏര്‍പ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

പശ്ചിമ ബംഗാളിലെ ബിര്‍ബൂം ജില്ലയിലുള്ള സുരി പട്ടണത്തില്‍ ഷമിയുടെ മകള്‍ ആര്‍ഷിയുടെ പേരിലുള്ള ഭൂമിയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ഷിയുടെ പേരിലുള്ള ഭൂമിയില്‍ ഹസിന്‍ ജഹാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഇത് തര്‍ക്ക ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരിയായ ഡാലിയ നിര്‍മാണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ഇതിനിതിരെ ഹസിന്‍ ജഹാന്‍ പ്രതികരിക്കുകയുമായിരുന്നു.

Scroll to load tweet…

നിര്‍മാണം നടക്കുന്ന സ്ഥലത്തു നിന്ന് ഡാലിയ ഇഷ്ടിക എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതും ഹസിന്‍ ജഹാന്‍ ഇത് തടയുന്നതും ഡാലിയയെ തള്ളിമാറ്റുന്നതുമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഹസിന്‍ ജഹാനും ആര്‍ഷിയും ചേര്‍ന്ന് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന ഡാലിയയുടെ പരാതിയിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബംഗാള്‍ പോലീസ് പറഞ്ഞു.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. മുഹമ്മദ് ഷമിയുമായി വിവാഹബന്ധം വേര്‍പെടുത്തിയ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഹാര്‍ഹിക പീഡനക്കേസ് നല്‍കിയിരുന്നു. ഇതില്‍ ഹസിന്‍ ജഹാനും മകള്‍ ഐറക്കും കൂടി പ്രതിമാസം നാലു ലക്ഷം രൂപ ജീവിതച്ചെലവിനായി നല്‍കണമെന്ന് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക