ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ 128 റണ്‍സിന്റെ ലീഡ് നേടി. രജത് പടിധാര്‍, അഭിമന്യൂ ഈശ്വരന്‍ എന്നിവരുടെ അര്‍ധസെഞ്ചുറി മാത്രമാണ്  റെസ്റ്റ് ഓഫ് ഇന്ത്യക്ക് ആശ്വാസമായത്.

നാഗ്പൂര്‍: ഇറാനി കപ്പില്‍ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭ ഡ്രൈവിംഗ് സീറ്റില്‍. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 128 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭ, രണ്ടാം ഇന്നിംഗിസില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാകെ 158 റണ്‍സ് ലീഡായി അവര്‍ക്ക്. അഥര്‍വ തൈഡെ (8), അമന്‍ മൊഖാതെ (22) എന്നിവരാണ് ക്രീസില്‍. നേരത്തെ, റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 214ന് അവസാനിച്ചിരുന്നു. ക്യാപ്റ്റന്‍ രജത് പടിധാറാണ് (66) ടോപ് സ്‌കോറര്‍. വിദര്‍ഭ ആദ്യ ഇന്നിംഗ്‌സില്‍ 342 റണ്‍സാണ് നേടിയത്.

അഞ്ചിന് 145 എന്ന നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 69 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. മാനവ് സുതറിന്റെ (1) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. തുടര്‍ന്നെത്തിയ സരണ്‍ഷ് ജെയ്ന്‍ (10), ആകാശ് ദീപ് (14) എന്നിവര്‍ക്ക് തിളങ്ങാനായില്ല. റണ്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ പടിധാറും മടങ്ങി. ഗുര്‍നൂര്‍ ബ്രാര്‍ (13) - അന്‍ഷൂല്‍ കാംബോജ് (പുറത്താവാതെ 10) എന്നിവരുടെ പ്രകടനം സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. വിദര്‍ഭയ്ക്ക് വേണ്ടി യാഷ് താക്കൂര്‍ നാല് വിക്കറ്റ് നേടി. പാര്‍ത്ഥ് രെഖാതെ, ഹര്‍ഷ് ദുബെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

നേരത്തെ, മികച്ച തുടക്കമായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ അഭിമന്യൂ ഈശ്വരന്‍ - ആര്യന്‍ ജുയല്‍ (23) സഖ്യം 52 റണ്‍സാണ് ചേര്‍ത്തത്. 20-ാം ഓവറില്‍ ജുയലിന്റെ വിക്കറ്റ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ യാഷ് ധുളിന് (11) തിളങ്ങാനായില്ല. ഹര്‍ഷ് ദുബെയ്ക്കായിരുന്നു വിക്കറ്റ്. ഇതോടെ രണ്ടിന് 73 എന്ന നിലയിലായി റെസ്റ്റ് ഓഫ് ഇന്ത്യ. ഇതിനിടെ അഭിമന്യൂ ഈശ്വരന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ഉടനെ പുറത്താവുകയും ചെയ്തു. 52 റണ്‍സ് നേടിയ താരത്തെ പാര്‍ത്ഥ് രെഖാതെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദും (9) നിരാശപ്പെടുത്തി. യാഷ് താക്കൂറിനായിരുന്നു വിക്കറ്റ്. ഇഷാന്‍ കിഷന്‍ ഒരു റണ്ണുമായി മടങ്ങി. രഖാതെയാണ് കിഷനെ മടക്കിയത്. തുടര്‍ന്ന് പടിധാര്‍ - സുതര്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.

അഞ്ചിന് 280 എന്ന സ്‌കോറിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 62 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. യാഷ് താക്കൂറിന്റെ (11) വിക്കറ്റാണ് ഇന്ന് വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമാകുന്നത്. തുടര്‍ന്ന് ഹര്‍ഷ് ദുബെ (0) മടങ്ങി. പിന്നാലെ ദര്‍ശന്‍ നാല്‍കണ്ഡെയും (20) മടങ്ങി. അഥര്‍വ സരണ്‍ഷിന്റെ പന്തില്‍ ബൗള്‍ഡാവുക കൂടി ചെയ്തതോടെ വിദര്‍ഭയ്ക്ക് പിന്നീടൊന്നും ചെയ്യാന്‍ സാധിച്ചില്ല. ആദിത്യ താക്കറെയാണ് (2) പുറത്തായ മറ്റൊരു താരം. പാര്‍ത്ഥ് രെഖാതെ (1) പുറത്താവാതെ നിന്നു.

ആദ്യ ദിനം യാഷ് റാത്തോഡിന് പുറമെ അമന്‍ മൊഖാഡെ (19), ധ്രുവ് ഷോറെ (18), ഡാനിഷ് മലേവാര്‍ (0), ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ (5) എന്നിവരുടെ വിക്കറ്റുകളും വിദര്‍ഭയ്ക്ക് നഷ്ടമായിരുന്നു. ഭേദപ്പെട്ട തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ഒന്നാം വിക്കറ്റില്‍ അഥര്‍വ - അമന്‍ സഖ്യം 40 റണ്‍സ് ചേര്‍ത്തിരുന്നു. അകാശ് ദീപാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. തുടര്‍ന്ന് അഥര്‍വ - ഷോറെ സഖ്യം 40 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നന്നായി മുന്നോട്ട് പോകുന്നതിനിടെ സുതര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സുതര്‍ സ്വന്തമാക്കി. ഷോറെയെ ബൗള്‍ഡാക്കിയ സുതര്‍, അതേ ഓവറില്‍ അഞ്ചാം പന്തില്‍ മലേവാറിനെ കിഷന്റെ കൈകളിലേക്ക് അയക്കുകയും ചെയ്തു.

മൂന്നിന് 80 എന്ന നിലയിലേക്ക് വീണ വിദര്‍ഭയെ തൈഡേ - യാഷ് സഖ്യമാണ് കരകയറ്റിയത്. ഇരുവരും 194 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്കരികെ റാത്തോഡ് വീണു. സുതറിന്റെ പന്തില്‍ ഗുര്‍നൂര്‍ ബ്രാറിന് ക്യാച്ച് നല്‍കിയാണ് റാത്തോഡ് മടങ്ങുന്നത്. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ വഡ്കര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ കിഷന് ക്യാച്ച് നല്‍കിയാണ് വിദര്‍ഭയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ വഡ്കര്‍ മടങ്ങുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ താക്കൂര്‍, അഥര്‍വയ്‌ക്കൊപ്പം ആദ്യ ദിനം വിക്കറ്റ് പോവാതെ കാത്തു.

YouTube video player