ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 5 റൺസ് മാത്രം എടുത്ത് പുറത്തായ സഞ്ജു, രണ്ടാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ മലയാളി താരം സഞ്ജുസാംസണിന്‍റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടീമിൽ നിന്നും ആരെങ്കിലും ഒരാളെ ഒഴിവാക്കേണ്ടി വരുമ്പോൾ ആദ്യം പുറത്താവുന്നയാള്‍ സഞ്ജു ആയിരിക്കുമെന്നും, മലയാളി താരത്തിന്‍റെ നിലവിലെ മോശം ഫോം ഇതിന് ആക്കം കൂട്ടുമെന്നും തന്‍റെ യൂട്യൂബ് ചാനലിൽ ആകാശ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ ബെൽഫാസ്റ്റിൽ നടന്ന അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ഒരു റണ്ണിന് പരാജയപ്പെട്ടതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര അയര്‍ലന്‍ഡ് തൂത്തുവാരിയിരുന്നു. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 5 റൺസ് മാത്രം എടുത്ത് പുറത്തായ സഞ്ജു, രണ്ടാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. സഞ്ജുവിന്‍റെ ടീമിലെ സ്ഥാനത്തെ ഓർത്ത് തനിക്ക് നല്ല ആശങ്കയുണ്ടെന്ന് ആകാശ് ചോപ്ര പറഞ്ഞു. കാരണം ഈ ടീമിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ ചോപ്പിങ് ബ്ലോക്കിൽ ആദ്യം വരുന്നത് സഞ്ജുവായിരിക്കും. അതുകൊണ്ട് തന്നെ അവൻ റൺസ് കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സഞ്ജുവിനെ കൂടാതെ ഓപ്പണർ അഭിഷേക് ശർമ്മയും രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു. ഇഷാൻ കിഷൻ (12), ശ്രേയസ് അയ്യർ (10) എന്നിവരും നിരാശപ്പെടുത്തി. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ശ്രേയസ് അയ്യർ ഒരേ രീതിയിലാണ് പുറത്താകുന്നതെന്നും ചോപ്ര പറഞ്ഞു.

റൺസ് പിന്തുടരുന്നതിനിടെ 35 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നതോടെ ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റങ്ങളും പരാജയപ്പെട്ടു. അക്ഷർ പട്ടേലിനെ ബാറ്റിങ് ഓർഡറിൽ മുന്നോട്ട് കയറ്റിയതും, ശിവം ദുബെയെ താഴേക്ക് ഇറക്കിയതും കളി കൈവിട്ടുപോകാൻ കാരണമായി. അവസാന ഓവറുകളിൽ ഹർഷിത് റാണയും പ്രിൻസ് യാദവും ചേർന്ന് മത്സരം ആവേശകരമാക്കിയെങ്കിലും തോൽവി തോൽവി തന്നെയാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഒരു റണ്ണിനാണ് തോറ്റതെന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം. എന്നാൽ ഒരു മത്സരത്തിൽ പോലും തോൽക്കാൻ പാടില്ലാത്ത ഒരു ടീമിനോടാണ് നമ്മൾ രണ്ട് മത്സരങ്ങളും തോറ്റത്. 20 വർഷത്തിന് ശേഷം ഇതൊരു ക്വിസ് ചോദ്യമായി വരും—ഇന്ത്യ അയർലൻഡിനോട് എന്ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടു എന്ന്, അപ്പോൾ ഉത്തരം 2026 എന്നായിരിക്കും- ചോപ്ര പരിഹസിച്ചു.

ഇത്തരമൊരു മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ടീമിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും, വൈഭവ് സൂര്യവംശി ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്നും ചോപ്ര പറഞ്ഞു. ഇന്ത്യ പരമ്പര ജയിച്ചിരുന്നെങ്കിൽ യുവതാരങ്ങൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരുമായിരുന്നെന്നും, എന്നാൽ ഈ നാണക്കേടിന് പിന്നാലെ ടീം മാനേജ്‌മെന്‍റ് കർശന നടപടികളിലേക്ക് കടക്കുമെന്നും ചോപ്ര വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക