രണ്ട് ഡബിള്‍ സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം പരമ്പരയില്‍ 500ലേറെ റണ്‍സടിച്ച ജയ്സ്വാള്‍ ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടം കൈയന്‍ ബാറ്ററാണ്.

രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന ജയ്സ്വാള്‍ 12 സിക്സുകളാണ് പറത്തിയത്. ഇതോടെ ഈ പരമ്പരയില്‍ ജയ്സ്വാളിന്‍റെ സിക്സര്‍ നേട്ടം 22 ആയി ഉയര്‍ന്നു.

2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 സിക്സുകള്‍ അടിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് യശസ്വി ഇന്ന് പഴങ്കഥയാക്കിയത്. ഈ പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ യശസ്വിക്ക് തന്‍റെ റെക്കോര്‍ഡ് ഇനിയും മെച്ചെപ്പെടുത്താന്‍ അവസരമുണ്ട്. 2010ല്‍ ന്യൂസിലന്‍ഡിനെതിരെ 14 സിക്സുകള്‍ അടിച്ച ഹര്‍ഭജന്‍ സിംഗ്, 1994ല്‍ ശ്രീലങ്കക്കെതിരെ 11 സിക്സുകള്‍ പറത്തിയ നവജ്യോത് സിദ്ദു എന്നിവരാണ് ജയ്സ്വാളിനും രോഹിത്തിനും പിന്നിലുള്ളത്. ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന(12) വസീം അക്രത്തിന്‍റെ ലോക റെക്കോര്‍ഡിനൊപ്പമെത്താനും യശസ്വിക്കായി.

ഇഷാന്‍ കിഷന്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ജയസ്വാള്‍ ഇരട്ട സെഞ്ചുറി നേടുന്നത്. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലും ജയ്സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. രണ്ട് ഡബിള്‍ സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം പരമ്പരയില്‍ 500ലേറെ റണ്‍സടിച്ച ജയ്സ്വാള്‍ ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടം കൈയന്‍ ബാറ്ററാണ്. 2007ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ 534 റണ്‍സടിച്ച സൗരവ് ഗാംഗുലിയാണ് ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റര്‍.

Scroll to load tweet…

രാജ്കോട്ട് ടെസ്റ്റില്‍ രണ്ടാം ഇന്നിഗ്സില്‍ തുടക്കത്തില്‍ പ്രതിരോധത്തിലൂന്നി കളിച്ച ജയ്സ്വാള്‍ അര്‍ധസെഞ്ചുറി പിന്നിട്ടതോടെ ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചു. 80 പന്തിലാണ് ജയ്സ്വാള്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. പിന്നീട് 42 പന്തുകള്‍ കൂടി നേരിട്ട് 122 പന്തില്‍ സെഞ്ചുറിയിലെത്തി. 104 റണ്‍സെടുത്ത് ഇന്നലെ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട ജയ്സ്വാള്‍ 193 പന്തിലാണ് 150 റണ്‍സടിച്ചത്. 28 പന്തുകള്‍ കൂടി നേരിട്ട് 231 പന്തില്‍ ജയ്സ്വാള്‍ പരമ്പരയിലെ രണ്ടാം ഡബിള്‍ സെഞ്ചുറിയും സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക