പാകിസ്ഥാനെതിരെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ (11), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (14), ശുഭ്മാന്‍ ഗില്‍ (10) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല.

മുംബൈ: ഇന്ത്യ - പാകിസ്ഥാന്‍ ഏഷ്യാകപ്പ് മത്സരം മൂന്ന് തവണയാണ് മഴ മുടക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266 എല്ലാവരും പുറത്തായിരുന്നു. പിന്നാലെ മഴയെത്തിയതോടെ പാകിസ്ഥാന് ബാറ്റിംഗിന് ഇറങ്ങാന്‍ സാധിച്ചില്ല. ഇരുവരും പോയിന്റ് പങ്കിടുകയായിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കുകയും ചെയ്തു. ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലെത്താം.

പാകിസ്ഥാനെതിരെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ (11), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (14), ശുഭ്മാന്‍ ഗില്‍ (10) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ വിക്കറ്റ് പങ്കിടുകയായിരുന്നു. പിന്നീട് ഇഷാന്‍ കിഷന്‍ (82) - ഹാര്‍ദിക് പാണ്ഡ്യ (87) എന്നിവര്‍ 138 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായതും.

പാക് ബൗളര്‍മാര്‍ക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ കഴിയാതെ പോയതില്‍ അവരുടെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സാഹചര്യം മുതലാക്കാന്‍ ബാബറിന് സാധിച്ചില്ലെന്നാണ് പത്താന്‍ പറയുന്നതില്‍. എക്‌സില്‍ (പഴയ ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തതിങ്ങനെ... ''21 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 133 റണ്‍സാണ് പാക് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യ നേടിയത്. മത്സരത്തിന്റെ ഗതി മാറ്റിയയും ഈ കൂട്ടുകെട്ടായിരുന്നു. നേരെ മറിച്ച് പാകിസ്ഥാനാണ് നാലിന് 66 എന്ന നിലയില്‍ തകര്‍ന്നിരുന്നതെങ്കില്‍ ഇന്ത്യ പേസ് ബൗളര്‍മാരെ വച്ച് തുടരുമായിരുന്നു. കാരണം ഇന്ത്യന്‍ ടീമില്‍ നാല് പേസര്‍മാരുണ്ട്. പാകിസ്ഥാന്‍ മൂന്ന് പേസര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. പാകിസ്ഥാന്‍ പേസര്‍മാരെ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ നിരാശപ്പെടുമായിരുന്നു.'' പത്താന്‍ പോസ്റ്റ് ചെയ്തു.

നാളെയാണ് ഇന്ത്യ - നേപ്പാള്‍ മത്സരം. ആദ്യ മത്സരത്തില്‍ നേപ്പാള്‍ പാകിസ്ഥാനോട് തോറ്റിരുന്നു. അവരുടെ ആദ്യ ഏഷ്യാ കപ്പ് കൂടിയാണിത്.

ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്ന് ഗംഭീർ-വീഡിയോ