ബുമ്രയുടെ ജോലിഭാരം കണക്കിലെടുത്ത് മൂന്ന് ടെസ്റ്റുകളിൽ മാത്രം കളിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-1ന് പിന്നിലാണ് ഇന്ത്യ. മാഞ്ചസ്റ്ററില്‍ അവസാനിച്ച നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. വ്യാഴാഴ്ച്ച ഓവലിലാണ് അവസാന ടെസ്റ്റ് നടക്കുക. പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്ക് ഈ ടെസ്റ്റ് ജയിക്കേണ്ടത് അനിവാര്യമാണ്. അവസാന ടെസ്റ്റില്‍ ജസ്പ്രിത് ബുമ്ര കളിക്കുമോ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്. ജോലി ഭാരം കണക്കിലെടുത്ത് ബുമ്രയെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിപ്പിക്കൂവെന്ന് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാലാം ടെസ്റ്റ് നിര്‍ണായകമാണെന്നിരിക്കെ ബുമ്രയെ ഒഴിവാക്കി നിര്‍ത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല.

ബുമ്രയെ കളിപ്പിക്കുന്നിതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നതിങ്ങനെ... ''ബുമ്രയുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. നാലാം ടെസ്റ്റ് മത്സരത്തില്‍ ബുംറ ഒരു തവണ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. ഒരേയൊരു ഇന്നിംഗ്‌സില്‍ 33 ഓവര്‍ മാത്രമാണ് ബുമ്ര എറിഞ്ഞത്. എത്ര മത്സരങ്ങള്‍ കളിക്കുന്നു എന്നത് മാത്രമല്ല വര്‍ക്ക്ലോഡ് മാനേജ്മെന്റ്. എത്ര ഓവറുകള്‍ എറിയുന്നു എന്നതും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ ബുമ്ര കളിക്കേണ്ടതുണ്ടോ എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.'' ചോപ്ര വ്യക്തമാക്കി.

അടുത്തിടെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റില്‍ അവസാന ദിവസം ബുമ്ര ക്ഷീണിതനായി ഗ്രൗണ്ട് വിട്ടിരുന്നു. അതിന് ശേഷമാണ് ബുമ്രയെ കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കേണ്ടെന്ന തീരുമാനം ടീം മാനേജ്‌മെന്റ് കൈകൊണ്ടത്. ക്രിക്കറ്റ് കരിയറില്‍ അദ്ദേഹത്തെ അലട്ടുന്ന പുറം വേദന അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടുന്നതിന് തടസമായിരുന്നു. ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബുമ്ര 120 ഓവറുകള്‍ പന്തെറിഞ്ഞു.

നാലാം ടെസ്റ്റ് മത്സരത്തില്‍ ബുമ്ര ക്ഷീണിതനായി കാണപ്പെട്ടിരുന്നു. അവസാനമായി ബുംറയ്ക്ക് പരിക്കേറ്റപ്പോള്‍, ഏകദേശം നാല് മാസത്തേക്ക് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. നിലവില്‍ ഇന്ത്യക്ക് വലിയ ടൂര്‍ണമെന്റുകളൊന്നുമില്ല. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ്, ടീം 2025 സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് കളിക്കും.

YouTube video player