അഫ്ഗാനെതിരെ പരമ്പരയ്ക്കുള്ള ടീമിനെ ഇന്നാണ് പ്രഖ്യാപിക്കുന്നത്. പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുക.

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളു. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള റിഹേഴ്‌സലാണ് പരമ്പര. ലോകകപ്പ് മുന്നില്‍ നില്‍ക്കെ സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങളെ ടീമിലെടുത്തേക്കാം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്നാണ്. ആര് നായകനാവുമെന്നുള്ളതും പ്രധാന ചോദ്യമാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോള്‍ ഇരുവരേയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായിരുന്ന കെ ശ്രീകാന്ത്. ''കോലി ടീമിലുള്ളത് ഒരു ഉറപ്പാണ്. തകര്‍പ്പന്‍ ഫോമിലാണ് താരം. രോഹിത്താവട്ടെ, ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിന്റെ ആത്മവിശ്വാസത്തിലാണ്. ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് കരുതാം. ഇരുവരും ലോകകപ്പ് സമയത്ത് ലഭ്യമാണെങ്കില്‍ സെലക്റ്റര്‍മാര്‍ക്ക് തഴയാനാവില്ല. രണ്ട് പേരും ടീമില്‍ വേണം. ഒരു ലോകകപ്പ് നഷ്ടമായതിന്റെ വേദന രോഹിത്തിനുണ്ടാവും. 2007 പ്രഥമ ടി20 ലോകകപ്പില്‍ രോഹിത്തുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു ലോകകപ്പ് കൂടി കയ്യിലെടുക്കാന്‍ രോഹിത് ആഗ്രഹിക്കുന്നു. ലോകകപ്പ് നേടി വിരമിക്കാം.'' ശ്രീകാന്ത് വ്യക്തമാക്കി. 

നായകസ്ഥാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ... ''കോലിയും ഒരു ടി20 ലോകകപ്പ് അര്‍ഹിക്കുന്നു. അവസാന ടി20 ലോകകപ്പില്‍ കോലി അസാധാരണ ഫോമിലായിന്നു. അതുകൊണ്ട് ഉപേക്ഷിക്കാന്‍ കഴിയില്ല. ഫിറ്റ്‌നെസ് ഉണ്ടെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാം. ഫിറ്റ്‌നെസ് ഉണ്ടെങ്കില്‍ മാത്രം. എന്നിരുന്നാലും കോലി-രോഹിത് സഖ്യത്തെ ഒഴിച്ചുനിര്‍ത്താനാവില്ല.'' അദ്ദേഹം കൂട്ടിചേര്‍ത്തു. 

അഫ്ഗാനെതിരെ പരമ്പരയ്ക്കുള്ള ടീമിനെ ഇന്നാണ് പ്രഖ്യാപിക്കുന്നത്. പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. ഇവരില്‍ ഒരാള്‍ക്ക് പകരം സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാലും ഉറപ്പ് പറയാനും പറ്റില്ല.

ഇംഗ്ലണ്ട് ടീം മാത്രമല്ല ഇന്ത്യയിലെത്തുക, കൂടെ പാചകക്കാരനും! ചളിയടിച്ച് പരിഹസിച്ച് വിരേന്ദര്‍ സെവാഗ്