മുൻ ഇന്ത്യൻ താരം ആർ പി സിംഗിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു
മുൻ ഇന്ത്യൻ താരമായ പിയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ചൗളയുടെ പിതാവിന്റെ നിര്യാണത്തിൽ ആർ പി സിംഗും അനുശോചനം അറിയിച്ചിരുന്നു.
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താര ആർ പി സിംഗിന്റെ പിതാവ് ശിവ പ്രസാദ് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. ട്വിറ്ററിലൂടെ ആർ പി സിംഗ് തന്നെയാണ് പിതാവിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2007ലെ ആദ്യ ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ആർ പി സിംഗ്.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കമന്ററിയിൽ സജീവമായ ആർ പി സിംഗ് ഐപിഎൽ കമന്ററി പാനലിലുമുണ്ടായിരുന്നു. പിതാവിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ആർ പി സിംഗ് ഐപിഎൽ കമന്ററി പാനലിൽ നിന്ന് പിൻവാങ്ങി വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യൻ നായകനായിരുന്ന എം എസ് ധോണിയുടെ വിശ്വസ്തനും അടുത്ത സുഹൃത്തുമായിട്ടും ആർ പി സിംഗിന് രാജ്യാന്തര കരിയറിൽ ദീർഘകാലം തുടരാനായില്ല. ഇന്ത്യക്കായി 14 ടെസ്റ്റിലും 58 ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലുമാണ് ആർ പി സിംഗ് കളിച്ചത്. ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി 82 മത്സരങ്ങൾ കളിച്ചു.
ആർ പി സിംഗിന്റെ പിതാവിന്റെ നിര്യാണത്തിൽ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അനുശോചിച്ചു.
മുൻ ഇന്ത്യൻ താരമായ പിയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.രാജസ്ഥാന്‍ റോയല്‍സ് താരമായ ചേതന്‍ സക്കറിയയുടെ പിതാവ് കനിജ്ഭായ് സക്കറിയ കഴിഞ്ഞ ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇതിന് തൊട്ടു മുന്‍ ദിവസമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗമായ വേദ കൃഷ്ണ മൂര്‍ത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാഴ്ച മുമ്പ് വേദയുടെ മാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona