ബാറ്റിംഗിനെ അകമഴിഞ്ഞ് തുണക്കാറുള്ള വാങ്കഡെയിലെ പിച്ച് ഇത്തവണ അൽപം വ്യത്യസ്തമായിരുന്നുവെന്നും സൂര്യ പറഞ്ഞു.

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ പൊരുതി നേടിയ വിജയത്തിന് പിന്നാലെ ബാറ്റിംഗിനിടെ താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ താൻ അനുഭവിച്ച സമ്മർദ്ദം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ലെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

77-ന് 6 എന്ന നിലയിൽ നിൽക്കുമ്പോൾ എത്രത്തോളം സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ. പക്ഷേ, സമാനമായ സാഹചര്യങ്ങളിൽ മുൻപും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരനാകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവസാനം വരെ ക്രീസിൽ നിന്നാൽ കളി മാറ്റാനാവുമെന്ന് മുംബൈയിലെ മൈതാനങ്ങളിൽ ഒരുപാടുകാലം ക്രിക്കറ്റ് കളിച്ച എനിക്കറിയാമായിരുന്നു-സൂര്യകുമാർ പറഞ്ഞു.

ബാറ്റിംഗിനെ അകമഴിഞ്ഞ് തുണക്കാറുള്ള വാങ്കഡെയിലെ പിച്ച് ഇത്തവണ അൽപം വ്യത്യസ്തമായിരുന്നുവെന്നും സൂര്യ പറഞ്ഞു. സാധാരണ വാങ്കഡെയിൽ കാണുന്ന പിച്ചല്ല ഇന്ന് കണ്ടത്. രാവിലെ എഴുന്നേറ്റപ്പോൾ പുറത്ത് നല്ല വെയിലുണ്ടായിരുന്നില്ല. പിച്ച് നന്നായി ഒരുക്കാൻ ക്യുറേറ്റർമാരും ഗ്രൗണ്ട് സ്റ്റാഫും പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ മതിയായ വെയിൽ ലഭിക്കാത്തത് പിച്ച് ഒരുക്കുന്നതിനെ ബാധിച്ചിട്ടുണ്ടാകാം. എങ്കിലും പിച്ചിനെ മാത്രം പഴി ചാരുന്നതിൽ അർത്ഥമില്ല, ഞങ്ങൾ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു-സൂര്യ പറഞ്ഞു.

ജയിച്ചെങ്കിലും ബാറ്റിംഗ് നിരയ്ക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ക്യാപ്റ്റൻ സമ്മതിച്ചു. ഇന്നത്തെ മത്സരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഒന്നോ രണ്ടോ പേർ അവസാനം വരെ ബാറ്റ് ചെയ്യുന്നതിന് പകരം ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ 160 കടക്കാമായിരുന്നു. ബുമ്രയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും ആരോഗ്യസ്ഥിതിയെക്കുറിച്ചും സൂര്യകുമാർ വ്യക്തത വരുത്തി:

കാലാവസ്ഥാ വ്യതിയാനം മൂലം ബുമ്രയ്ക്ക് കടുത്ത പനിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. സുന്ദർ പൂർണ്ണ ആരോഗ്യവാനാണ്. ഡൽഹിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ സുന്ദര്‍ ടീമിനൊപ്പം ചേരും. അടുത്ത മത്സരത്തിന് മുൻപ് അഞ്ച് ദിവസത്തെ ഇടവേളയുണ്ടെന്നും ടീം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.