കൊവിഡ് വാക്സിനെടുക്കാന്‍ വിമുഖത, ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന് മുരളി വിജയ്
മത്സരങ്ങളിൽ പങ്കെടുക്കാൻ താരങ്ങൾ കൊവിഡ് വാക്സീൻ സ്വീകരിക്കണമെന്നത് ബിസിസിഐ(BCCI)യുടെ മാര്‍ഗനിര്‍ദേശത്തിന്‍റെ ഭാഗമാണ്. എന്നാല്‍ വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അന്തിമ തീരുമാനം കളിക്കാരന്‍റേതാണെന്നുമാണ് ബിസിസിഐയുടെ നിലപാട്.
ചെന്നൈ: കൊവിഡ് വാക്സീൻ(Covid-19 vaccine ) സ്വീകരിക്കാനുള്ള വിമുഖത കാരണം ക്രിക്കറ്റ് താരം മുരളി വിജയ്(Murali Vijay) ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതായി റിപ്പോർട്ട്. ഇതേ കാരണം കൊണ്ടു തന്നെ സയീദ് മുഷ്താഖ് അലി ട്രോഫിയിലും(Syed Mushtaq Ali Trophy) താരം കളിക്കുന്നില്ല.
മത്സരങ്ങളിൽ പങ്കെടുക്കാൻ താരങ്ങൾ കൊവിഡ് വാക്സീൻ സ്വീകരിക്കണമെന്നത് ബിസിസിഐ(BCCI)യുടെ മാര്‍ഗനിര്‍ദേശത്തിന്‍റെ ഭാഗമാണ്. എന്നാല്‍ വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അന്തിമ തീരുമാനം കളിക്കാരന്‍റേതാണെന്നുമാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യന്‍ സീനിയര്‍ ടീമിലെ എല്ലാ കളിക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്.
എന്നാല്‍ വാക്സിനെടുക്കാന്‍ താൽപര്യമില്ലെന്നും ഇക്കാര്യം വിജയ് സെലക്ടർമാരെ അറിയിച്ചതായുമാണ് തമിഴ്നാട് സെലക്ഷന്‍ കമ്മിറ്റി അംഗത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്സിനെടുക്കാത്തതുകൊണ്ടുതന്നെ സയീദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള തമിഴ്നാട് ടീമിലേക്ക് സെലക്ടർമാർ മുരളി വിജയെ പരിഗണിച്ചതുമില്ല.
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ റൂബി ട്രിച്ച് വാരിയേഴ്സില്‍ നിന്നും ഫസ്റ്റ് ഡിവിഷൻ ലീഗിൽ നിന്നും നേരത്തെ താരം പിൻമാറിയിരുന്നു. ഈ സീസണിലേക്ക് ഇനി താരത്തെ പരിഗണിക്കില്ലെന്നാണ് കരുതപ്പെടുന്നത്. വാക്സീൻ സ്വീകരിക്കാന തയ്യാറായാലും ഉടൻ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് സാധ്യമാവില്ല.
ഫിറ്റ്നെസ് തെളിയിക്കാനായിചില മത്സരങ്ങൾ കളിച്ച ശേഷം മാത്രമേ തമിഴ് നാട് ടീമിലേക്ക് പരിഗണിക്കൂ. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി 2020 ലെ ഐപിഎല്ലിലും രഞ്ജി ട്രോഫിയിലുമാണ് 37കാരനായ മുരളി വിജയ് അവസാനം കളിച്ചത്.