പാക് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം ഇന്ത്യയോട് ഏഴ് വിക്കറ്റിന് തോറ്റതോടെ പാകിസ്ഥാന്റെ ഭാവി തുലാസിലായി. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡ് - ബംഗ്ലാദേശ് മത്സരത്തില്‍ കിവീസ് ജയിച്ചാല്‍ പാകിസ്ഥാന് ഔദ്യോഗികമായി മടങ്ങാം. ദുബായില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോള്‍ പാക് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍. അക്തര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നതിങ്ങനെ... '''പരാജയത്തില്‍ ഒട്ടും അത്ഭുതമോ നിരാശയോ തോന്നുന്നില്ല. ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാ ടീമുകളും ആറ് ബൗളര്‍മാരുമായി കളിക്കുമ്പോല്‍ ഇവിടെ അഞ്ച് പേരെ തന്നെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. ടീം മാനേജ്‌മെന്റിന് ഇവര്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയുന്ന് പോലുമില്ല. ബുദ്ധിശൂന്യമായ മാനേജ്‌മെന്റും താരങ്ങളും പാക് ടീമിനൊപ്പമുള്ളത്. തങ്ങളെന്ത് ചെയ്യണമെന്ന്തിനെ കുറിച്ച് ഒരു ഊഹവും അവര്‍ക്കില്ല.'' അക്തര്‍ തുറന്നടിച്ചു.

ഇന്ത്യക്കെതിരെ മത്സരത്തിനിടെ ജപമാലയുമായി പാക് ക്യാപ്റ്റന്‍ റിസ്വാന്‍; രസകരമായ മറുപടിയുമായി റെയ്‌ന

അദ്ദേഹം തുടര്‍ന്നു... ''ടീമിന് വേണ്ടത്ര കഴിവില്ല. രോഹിത്, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ ഇവര്‍ക്ക് പന്തിനെ അതിര്‍ത്തി കടത്താന്‍ എളുപ്പത്തില്‍ സാധിക്കുന്നു. പാക് താരങ്ങളില്‍ അത് കാണുന്നില്ല. വിക്കറ്റുകളും റണ്‍സും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കഴിവിനെ കുറിച്ച് പറയുന്നതില്‍ കാര്യമില്ല. ക്യാപ്റ്റന്‍സിയും വട്ടപൂജ്യമാണ്, എല്ലാം മതിയായി.''അക്തര്‍ പറഞ്ഞു.

മത്സരത്തില്‍ വിരാട് കോലി നേടിയ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ചിരുന്നു ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റണ്‍സുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.