ഇന്നിംഗ്‌സിലെ അവസാന പന്ത് ബൗണ്ടറിയടിച്ചാണ് സഞ്ജു തന്റെ നൂറ് തികച്ചത്. ആകെ 10 ഫോറുകളും 6 സിക്സറുകളും സഞ്ജുവിന്‍റെ ബാറ്റിൽ നിന്ന് പിറന്നു.
മുംബൈ: ഐപിഎല്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ അപരാജിത സെഞ്ചുറിയുമായി ടീമിന്‍റെ വിജയശില്‍പിയായ ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍ താരങ്ങള്‍. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 54 പന്തിൽ പുറത്താകാതെ 101* റൺസ് അടിച്ചുകൂട്ടിയ സഞ്ജു, ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചതിനൊപ്പം നിരവധി റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിരുന്നു.
ഈ സീസണിൽ സഞ്ജു നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെയും സഞ്ജു അപരാജിത സെഞ്ചുറി (115*) നേടിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഒരു സീസണിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സഞ്ജുവിന് സ്വന്തമായി. ഇന്നിംഗ്‌സിലെ അവസാന പന്ത് ബൗണ്ടറിയടിച്ചാണ് സഞ്ജു തന്റെ നൂറ് തികച്ചത്. ആകെ 10 ഫോറുകളും 6 സിക്സറുകളും സഞ്ജുവിന്‍റെ ബാറ്റിൽ നിന്ന് പിറന്നു. ജസ്പ്രീത് ബുംറക്കെതിരെ ഐപിഎല്‍ കരിയറിലെ ആദ്യ സിക്സ് അടിച്ച സഞ്ജു പേസർമാർക്കെതിരെ മാത്രം 207.5 സ്ട്രൈക്ക് റേറ്റിൽ 83 റൺസാണ് അടിച്ചെടുത്തത്. സ്പിന്നർമാർക്കെതിരെ പക്വതയോടെ കളിച്ച് വിക്കറ്റ് കാക്കാനും സഞ്ജുവിനായി.
സഞ്ജു ഒരു ലോകോത്തര ബാറ്ററാണ്, അവന്‍റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണെന്നായിരുന്നു മുന്‍ താരം മുഹമ്മദ് കൈഫ് സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ച് എക്സ് പോസ്റ്റില്‍ കുറിച്ചത്. സിഎസ്‌കെക്കായി ആരും ഇതിനുമുമ്പ് രണ്ട് സെഞ്ചുറി നേടിയിട്ടില്ല. സ്റ്റൈലിഷ് സാംസൺ അത് സാധ്യമാക്കിയിരിക്കുന്നു. അതും തന്‍റെ ആദ്യ സീസണില്‍ ടൂര്‍ണമെന്‍റ് പകുതി മാത്രം പിന്നിടുമ്പോഴെന്ന് ആരാശ് ചോപ്ര കുറിച്ചു.
സഞ്ജു ഇപ്പോൾ തന്‍റെ കരിയറിന്‍റെ ഔന്നത്യത്തിലാണ്. ഇതിലും മനോഹരമായി ബാറ്റ് ചെയ്യാൻ മറ്റാർക്കും കഴിയില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. വളരെ പക്വതയാർന്ന ഇന്നിംഗ്‌സ് ആയിരുന്നു സഞ്ജു കളിച്ചതെന്ന് ശിഖര്‍ ധവാന്‍ കുറിച്ചു. കൃത്യമായ സമയത്ത് വേഗം കൂട്ടി ഇന്നിംഗ്‌സിനെ മനോഹരമായി മുന്നോട്ട് കൊണ്ടുപോയി അതിന് അർഹമായ ഫലം നൽകി. തികച്ചും അർഹിച്ച സെഞ്ചുറി എന്നും ധവാന്‍ പറഞ്ഞു.
സീസണിന്റെ തുടക്കത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ പതറിയെങ്കിലും, പിന്നീട് ശക്തമായി തിരിച്ചുവന്ന സഞ്ജു ഇപ്പോൾ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിലും മുൻപിലുണ്ട്. സഞ്ജുവിന്റെ (101*) കരുത്തിൽ ചെന്നൈ നിശ്ചിത 20 ഓവറിൽ 207 റൺസാണ് അടിച്ചെടുത്തത്.
