അതുവരെ ഇന്ത്യക്കും ജയത്തിനുമിടയില്‍ വില്ലനായി ബെഥേല്‍ നിലയുറപ്പിച്ചു. നാലാമനായി ക്രീസിലെത്തിയ ബെഥേല്‍ വന്നപാടെ അടിയുടെ പൊടിപൂരമായിരുന്നു.
മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ വിറപ്പിച്ച് ഇംഗ്ലണ്ട് ഏഴ് റണ്‍സകലെ വീണപ്പോള്‍ ഇംഗ്ലണ്ടിനായി പട നയിച്ചത് ജേക്കബ് ബെഥേല്‍ എന്ന 22കാരനായിരുന്നു. 48 പന്തില്‍ 105 റണ്‍സെടുത്ത ബെഥേല്‍ ക്രീസിലുള്ളപ്പോള്‍ മുംബൈ വാംഖഡെ സ്റ്റേഡിയം ഭൂരിഭാഗം സമയവും നിശബ്ദമായിരുന്നു. ഇന്ത്യൻ ബൗളര്‍മാരെ പ്രത്യേകിച്ച് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ നിലം തൊടാതെ പറത്തിയ ബെഥേലിന്‍റെ വെടിക്കെട്ട് ഇംഗ്ലണ്ടിനെ അവിസ്മരണീയ വിജയത്തിന് അരികെ എത്തിച്ചിരുന്നു. എന്നാല്‍ ശിവം ദുബെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സഞ്ജു സാംസണിന്‍റെയും ബ്രില്യൻസില്‍ ബെഥേല്‍ റണ്ണൗട്ടായി വീണതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം തീര്‍ന്നു.
അതുവരെ ഇന്ത്യക്കും ജയത്തിനുമിടയില്‍ വില്ലനായി ബെഥേല്‍ നിലയുറപ്പിച്ചു. നാലാമനായി ക്രീസിലെത്തിയ ബെഥേല്‍ വന്നപാടെ അടിയുടെ പൊടിപൂരമായിരുന്നു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ മൂന്ന് സിക്സ് അടിച്ചായിരുന്നു ബെഥേല്‍ വരവേറ്റത്. ബുമ്രയൊഴികെയുള്ള എല്ലാ ബൗളര്‍മാരെയും ബെഥേല്‍ തൂക്കിയടിച്ചിരുന്നു. എന്നാല്ഡ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഇംഗ്ലണ്ടും ഇന്ത്യയും ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ സ്റ്റേഡിയത്തില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് വെറുമൊരു ആരാധകനായി കൈയടിക്കുകയായിരുന്നു ബെഥേല്‍. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന സെമിയില്‍ ഇംഗ്ലണ്ട് 10 വിക്കറ്റിന് ജയിച്ച് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ജോസ് ബട്‌ലറുടെയും അലക്സ് ഹെയ്ല്‍സിന്‍റെയും ഓരോ അടിക്കും ബെഥേല്‍ ഗ്യലറിയില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് തുള്ളിച്ചാടുകയായിരുന്നു.
ഇക്കാര്യം ഐസിസി പ്രതിനിധി ബെഥേലിനോട് പറഞ്ഞപ്പോള്‍ ഒരു സാധ്യതയുമില്ലെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. എന്നാല്‍ ഐസിസി പ്രതിനിധ വീഡിയോ കാണിച്ചുകൊടുത്തപ്പോള്‍ ബെഥേല്‍ അത് താന്‍ തന്നെയാണെന്ന് സമ്മതിച്ചു. അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ ബെഥേല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പമായിരുന്നു അന്ന് ഇന്ത്യ-ഇംഗ്ലണ്ട് സെമി കാണാനെത്തിയത്. വരുന്ന ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യൻമാരായ ആര്‍സിബിക്ക് വേണ്ടിയാണ് ബെഥേല്‍ ഗ്രൗണ്ടിലിറങ്ങുക, ലോകകപ്പിലെ മിന്നും ഫോം ബെഥേല്‍ ഐപിഎല്ലിലും തുടര്‍ന്നാല്‍ എതിരാളികള്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്.
