ഫൈനലില്‍ ആദ്യപാദം 33ന് അവസാനിച്ചതോടെ വെള്ളക്കരുക്കളുമായി കളിച്ച പൈപ്പേഴ്‌സിന് കിരീടം നിലനിര്‍ത്താനുള്ള സാധ്യത ശക്തമായിരുന്നു.

ബെംഗളൂരു: ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സന്‍റെ പൊസിഷണല്‍ പിഴവ് മുതലെടുത്ത് ഇയാന്‍ നെപോമ്‌നിയാച്ചി നടത്തിയ നിര്‍ണായക നീക്കത്തിലൂടെ ഗംഗ ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ് ഗ്ലോബല്‍ ചെസ് ലീഗ് സീസണ്‍ 4 കിരീടം സ്വന്തമാക്കി. ടെക് മഹീന്ദ്രയും ഫിഡെയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ചെസ് ലീഗിന്‍റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ആല്‍പൈന്‍ എപിഎല്‍ പൈപ്പേഴ്‌സിനെ രണ്ട് മത്സരങ്ങളിലായി 7-5 എന്ന സ്‌കോറിനാണ് ഗംഗ ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഫൈനലിന്‍റെ ആദ്യപാദം വെള്ളക്കരുക്കളുമായി കളിച്ച ഗംഗ ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ് 3-3ന് സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ടീം കന്നിക്കിരീടം സ്വന്തമാക്കിയത്.

ഫൈനലില്‍ ആദ്യപാദം 33ന് അവസാനിച്ചതോടെ വെള്ളക്കരുക്കളുമായി കളിച്ച പൈപ്പേഴ്‌സിന് കിരീടം നിലനിര്‍ത്താനുള്ള സാധ്യത ശക്തമായിരുന്നു. ഐക്കണ്‍ ബോര്‍ഡില്‍ 28-ാം നീക്കത്തില്‍ വിജയത്തിനായി ശ്രമിക്കുന്നതിനിടെ മാഗ്‌നസ് കാള്‍സണ്‍ നടത്തിയ പൊസിഷണല്‍ പിഴവ് നെപോമ്‌നിയാച്ചി മുതലെടുത്തു. തുതിരിച്ചുവരവിന് അവസരം നല്‍കാതെ നെപോമ്‌നിയാച്ചി മത്സരം സ്വന്തമാക്കി. തുടര്‍ന്ന് സ്റ്റാവ്റൂല ട്‌സൊലാകിഡൂ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയതോടെ ഗംഗ് ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കി. മൂന്നാം സ്ഥാനത്തിനായുള്ള രണ്ട് മത്സരങ്ങളടങ്ങിയ പ്ലേഓഫില്‍ അമേരിക്കന്‍ ഗാംബിറ്റ്‌സ് ചെക് മുംബ മാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി.

ടൂര്‍ണമെന്‍റിലെ മികച്ച താരമായി സ്റ്റാവ്റൂല ട്‌സൊലാകിഡൂ തിരഞ്ഞെടുക്കപ്പെട്ടു. 12 മത്സരങ്ങളില്‍ ആറ് വിജയങ്ങളും മൂന്ന് സമനിലകളും ഉള്‍പ്പെടെ 21.5 പോയിന്റാണ് ട്‌സൊലാകിഡൂ നേടിയത്. മുംബൈ മാസ്റ്റേഴ്‌സിന്റെ ഡി. ഹരികയാണ് ടൂര്‍ണമെന്റിലുടനീളം ഒരു മത്സരം പോലും തോല്‍ക്കാത്ത ഏക താരം. 12 മത്സരങ്ങളില്‍ നാല് വിജയങ്ങളും എട്ട് സമനിലകളും ഉള്‍പ്പെടെ 18.5 പോയിന്‍റാണ് ഹരിക നേടിയത്. മെഡല്‍ വിതരണച്ചടങ്ങില്‍ ജിസിഎല്‍ കമ്മീഷണര്‍ ഗൗരവ് രക്ഷിത്, ജിസിഎൽ ബോര്‍ഡ് അംഗം പ്രാഗ് ഷാ, പിയൂഷ് ദുബെ, വിശ്വനാഥന്‍ ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക