Asianet News MalayalamAsianet News Malayalam

ആദ്യം കപില്‍, പിന്നെ ധോണി, ഇപ്പോള്‍ കോലി; താരാരാധന അവസാനിപ്പിക്കണമെന്ന് ഗംഭീര്‍

സമീപ ദിവസങ്ങളിൽ വിരാട് കോലിക്കെതിരെ നിരവധി പരാമർശങ്ങൾ നടത്തിയതിന്‍റെ തുടർച്ചയായാണ് ഗൗതം ഗംഭീർ വീണ്ടും വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്

Gautam Gambhir criticized Virat Kohli as new hero worship in Indian cricket
Author
First Published Sep 21, 2022, 6:13 PM IST

മൊഹാലി: മുന്‍ നായകന്‍ വിരാട് കോലിയെ അമിതമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മുൻതാരം ഗൗതം ഗംഭീർ. താരാരാധന അവസാനിപ്പിക്കണമെന്നും രാജ്യവും ക്രിക്കറ്റുമാകണം പ്രധാനമെന്നും ഗംഭീർ പറഞ്ഞു.

സമീപ ദിവസങ്ങളിൽ വിരാട് കോലിക്കെതിരെ നിരവധി പരാമർശങ്ങൾ നടത്തിയതിന്‍റെ തുടർച്ചയായാണ് ഗൗതം ഗംഭീർ വീണ്ടും വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കപിൽ ദേവിനെയും മഹേന്ദ്ര സിംഗ് ധോണിയെയും ആഘോഷിച്ച പോലെയാണ് ഇപ്പോൾ ആരാധകർ കോലിയെ കൊണ്ടാടുന്നതെന്ന് ഗംഭീർ വിമർശിക്കുന്നു. 'അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറിയടിച്ചപ്പോൾ വിരാട് കോലി മാത്രമായിരുന്നു ചിത്രത്തിൽ. ഇതേ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിനെ എല്ലാവരും അവഗണിച്ചു. കമന്‍റ‌റിക്കിടെ ഞാൻ മാത്രമാണ് ഇത് പരാമർശിച്ചത്. താരാരാധനയിൽനിന്ന് രാജ്യം പുറത്തുകടക്കണം. രണ്ട് കാര്യങ്ങളാണ് ഇതെല്ലാം ഉണ്ടാക്കിയത്. ഒന്നാമത്തേത് സോഷ്യൽ മീഡിയ ഫോളോവർമാർ. ഇന്ത്യയിലെ ഏറ്റവും വ്യാജമായ കാര്യം ഇതായിരിക്കും. എത്ര ഫോളോവർമാരുണ്ട് എന്നു നോക്കിയാണ് ആളുകളെ വിലയിരുത്തുന്നത്. രണ്ടാമത്തെ കാര്യം മാധ്യമങ്ങളും ബ്രോഡ്കാസ്റ്റർമാരും. 

നിങ്ങൾ ഒരേ വ്യക്തിയെക്കുറിച്ചുതന്നെ രാവും പകലും സംസാരിച്ചാൽ സ്വാഭാവികമായി അതൊരു ബ്രാൻഡായി മാറും. 1983ൽ ലോകകപ്പ് ജയിച്ച കപിൽ ദേവിലാണ് ഇത് തുടങ്ങുന്നത്. പിന്നെയത് എം എസ് ധോണിയിലേക്ക് മാറി. ഇത് മറ്റ് താരങ്ങളും ബിസിസിഐയും സൃഷ്ടിച്ചതല്ല. മാധ്യമങ്ങൾക്കാണ് ഇതിൽ കൂടുതൽ ഉത്തരവാദിത്തമെന്നും' ഗംഭീർ കുറ്റപ്പെടുത്തി. 

ഏഷ്യാ കപ്പിന് ശേഷമുള്ള ആദ്യ ഇന്നിംഗ്‌സില്‍ ഇന്നലെ ദയനീയ ഷോട്ടില്‍ വിരാട് കോലി പുറത്തായിരുന്നു. ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് മടങ്ങിയെത്തിയ കോലി ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ മൂന്നാമനായി ക്രീസിലെത്തി ഏഴ് പന്തില്‍ 2 റണ്‍സ് മാത്രമാണെടുത്തത്. മത്സരം ഓസീസ് നാല് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെ ഓപ്പണറായി ഇറങ്ങി കോലി 61 പന്തില്‍ പുറത്താകാതെ 122 റണ്‍സ് നേടിയിരുന്നു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയായിരുന്നു ഇത്. ഏഷ്യാ കപ്പില്‍ 92 ശരാശരിയിലും 147.59 സ്ട്രൈക്ക് റേറ്റിലും 276 റണ്‍സ് വിരാട് കോലി പേരിലാക്കിയിരുന്നു. 

അടിവാങ്ങിക്കൂട്ടി ഉമേഷ് യാദവിന്‍റെ ഉന്നമില്ലാ ഏറ്; എയറിലാക്കി ആരാധകര്‍, ഹര്‍ഷലിനും കണക്കിന് കിട്ടി

Follow Us:
Download App:
  • android
  • ios