ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് റിഷഭ് പന്തിനെ നീക്കിയതിൽ നിലപാട് വ്യക്തമാക്കി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പന്ത് സ്വാഭാവിക ശൈലി മാറ്റേണ്ടതില്ലെന്നും എന്നാൽ മത്സരസാഹചര്യങ്ങളെ മാനിക്കാൻ പഠിക്കണമെന്നും ഗംഭീർ പറഞ്ഞു.
ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് റിഷഭ് പന്തിനെ നീക്കി കെ എല്‍ രാഹുലിനെ നിയമിച്ചതില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഉപനായക സ്ഥാനത്ത് നിന്ന് പന്തിനെ ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഗംഭീര്‍ തയ്യാറായില്ലെങ്കിലും, പരിചയസമ്പന്നരായ താരങ്ങള്‍ മത്സരസാഹചര്യങ്ങളെ ബഹുമാനിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന അവസാന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-2 ന് പരാജയപ്പെട്ടിരുന്നു. പന്തിന്റെ മോശം പ്രകടനം അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടു. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞ പന്തിന്റെ രീതിയില്‍ ടീം മാനേജ്മെന്റിന് അതൃപ്തിയുണ്ടായിരുന്നു. ഐപിഎല്‍ 2026 സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനായി മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് പന്തിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. ഇതോടെ താരത്തിന്റെ ഭാവി സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍, പന്ത് തന്റെ ശൈലി മാറ്റണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യാന്തര താരങ്ങള്‍ സാഹചര്യത്തിനനുസരിച്ച് കളിക്കേണ്ടത് അത്യാവശ്യമാണെന്നും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഗംഭീര്‍ പറഞ്ഞു. ''റിഷഭ് പന്ത് തന്റെ സ്വഭാവിക ശൈലി മാറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മത്സരസാഹചര്യങ്ങളെ മാനിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണ്.'' ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതില്‍ പന്തിന് പരാതികളൊന്നുമില്ലെന്ന് ടീം അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു. ഗംഭീറുമായി പന്ത് തുറന്ന ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത് മത്സരസാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെട്ട് കളിക്കണമെന്നാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ''ഇത്തരമൊരു ടീമില്‍ നേതാവാകാന്‍ ഔദ്യോഗിക പദവികളുടെ ആവശ്യമില്ല. റിഷഭ് അത് മനസ്സിലാക്കുന്നുണ്ട്. ഒരു സീനിയര്‍ താരം എന്ന നിലയില്‍ മാതൃകാപരമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്.' മുന്‍ നെതര്‍ലന്‍ഡ്‌സ് ഓള്‍റൗണ്ടര്‍ പറഞ്ഞു.

