ഒടുവിൽ പ്രഖ്യാപനമെത്തി, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരീശീലകൻ, ഗൗതം ഗംഭീറിന്റെ ആദ്യ ലക്ഷ്യം 'ലങ്കാദഹനം'
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗംഭീര്‍ നിയമിതനായത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗംഭീര്‍ നിയമിതനായത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി ട്വന്റി ലോകപ്പോടെ പടിയിറങ്ങിയ രാഹുൽ ദ്രാവിഡിന് പകരമാണ് നിയമനം. 2027 ഡിസംബര്‍ 31 വരെയാണ് ഗംഭീറിന് കരാര്‍. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാൻ ഏറ്റവും അനുയോജ്യനായ ആളാണ് ഗംഭീര്‍ എന്ന് ജയ് ഷാ പറഞ്ഞു.
2027 ഏകദിന ലോകകപ്പിലും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്. ലോകകപ്പ് കിരീടത്തോടെ വിടവാങ്ങാന്‍ ഇത് ദ്രാവിഡിന് അവസരമൊരുക്കുകയും ചെയ്തു.
ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയാണ് ഗംഭീറിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പരമ്പരയിലാണ് ഗംഭീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക. ഗംഭീറിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ഐപിഎൽ കിരീടം നേടിയതാണ് ഗംഭീറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ നിര്‍ണായകമായത്. ഇന്ത്യക്കായി 58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി 20 മത്സരങ്ങളിലും കളിച്ച ഗംഭീര്‍, 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ഫൈനലുകളിൽ ടോപ് സ്കോററായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം