ആദ്യ കളിയില്‍ കൊല്‍ക്കത്തയോട് അവസാന ഓവറില്‍ തോറ്റ ഹൈദരാബാദ് മുംബൈയെ തരിപ്പണമാക്കിയ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും സീസണില്‍ രണ്ട് കളിയില്‍ ഓരോ ജയമാണ് നേടിയതെങ്കിലും പോയന്‍റ് പട്ടികയില്‍ ഹൈദരാബാദ് നാലാമതും ഗുജറാത്ത് എട്ടാമതുമാണ്.
ആദ്യ മത്സരത്തില്‍ മുുംബൈ ഇന്ത്യന്‍സിനെതിരെ ജയിച്ചു തുടങ്ങിയ ഗുജറാത്തിന് ഇന്ന് വീണ്ടും ഹോം മത്സരത്തില്‍ ജയിച്ചേ മതിയാവു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഉയരുന്ന സംശയങ്ങള്‍ അവസാനിപ്പിക്കണമെങ്കിലും ഇന്ന് ഗുജറാത്തിന് ജയം അനിവാര്യമാണ്.
മറുവശത്ത് ആദ്യ കളിയില്‍ കൊല്‍ക്കത്തയോട് അവസാന ഓവറില്‍ തോറ്റ ഹൈദരാബാദ് മുംബൈയെ തരിപ്പണമാക്കിയ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഹെന്‍റിച്ച് ക്ലാസന്‍റെ വെടിക്കെട്ടിനെ എങ്ങനമെ തടയുമെന്നതാണ് ഗുജറാത്ത് ബൗളര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ക്ലാസന്‍ മാത്രമല്ല, ലോകകപ്പ് ഫൈനലിനുശേഷം അഹമ്മദാബാദില്‍ ഇറങ്ങുന്ന ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഏയ്ഡന്‍ മാര്‍ക്രവുമെല്ലാം വെടിക്കെട്ട് പുരക്ക് തീ കൊളുത്താൻ കെല്‍പ്പുള്ളവരാണ്.
അതിനാല്‍ ഗുജറാത്തിന്‍റെ ബൗളിംഗും ഹൈദരാബാദിന്‍റെ ബാറ്റിംഗും തമ്മിലായിരിക്കും ഇന്ന് പ്രധാന പോരാട്ടം. ഐപിഎല്ലിലെ എക്കാലത്തെയും വലിയ ടീം സ്കോര്‍ അടിച്ചിട്ടും മുംബൈയെ 240 കടത്തിയ ബൗളിംഗ് നിരയാണ് ഹൈദരാബാദിന്‍റെ ആശങ്ക. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചശേഷം പാറ്റ് കമിന്‍സും ഫൈനലില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും വീണ്ടും അഹമ്മദാബാദില്‍ കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവന്‍: മായങ്ക് അഗർവാൾ, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ജയ്ദേവ് ഉനദ്ഘട്ട്.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, ഡേവിഡ് മില്ലർ, വിജയ് ശങ്കർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, ഉമേഷ് യാദവ്, നൂർ അഹമ്മദ്, മോഹിത് ശർമ, ദർശൻ നൽകണ്ടെ.
