സീസണിലെ ആദ്യ ഹോം മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ആണ് നാളെ മുംബൈ ഇന്ത്യൻസിന്‍റെ എതിരാളികള്‍.
മുംബൈ: നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ രോഹിത് ചാന്‍റുയര്‍ത്തുകയും മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവുകയും ചെയ്യുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍.രോഹിത് ശര്‍മക്ക് പകരം ഈ സീസണില്‍ മുംബൈ നായകനായ ഹാര്‍ദ്ദിക്കിനെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആരാധകര്‍ കൂവിയിരുന്നു.
സീസണില്‍ ആദ്യമായി മുംബൈയില്‍ നാളെ ഹോം മത്സരത്തിനിറങ്ങുമ്പോഴും ഹാര്‍ദ്ദിക്കിനെതിരെ ആരാധകര്‍ രംഗത്തെത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് ഹാര്‍ദ്ദിക്കിനെ കൂവുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം പോലീസിനെ നിയോഗിച്ചുവെന്നും ഇവരെ കൂവുന്ന ആരാധകരെ സ്റ്റേഡിയത്തില്‍ നിന്നും ഒഴിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഒരേയൊരു പരമ്പരയിലെ തോൽവി, ഷഹീൻ അഫ്രീദിയെ പുറത്താക്കി; പാകിസ്ഥാൻ നായകനായി തിരിച്ചെത്തി ബാബർ അസം
നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അഹമ്മദാബില്‍ ഇറങ്ങിയപ്പോഴും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഹൈദരാബാദില്‍ ഇറങ്ങിയപ്പോഴും കാണികള്‍ ഹാര്‍ദ്ദിക്കിനെ കൂവിയിരുന്നു. ടോസ് സമയത്തും മത്സരത്തിനിടയിലും ആരാധകർ ഹാര്‍ദ്ദിക്കിനെ കൂവുകയും രോഹിത് ചാന്‍റുയര്‍ത്തുകയും ചെയ്തിരുന്നു. മുംബൈയില്‍ ഹാര്‍ദ്ദിക്കിന് വലിയ കൂവലായിരിക്കും കേള്‍ക്കേണ്ടിവരികയെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും പറഞ്ഞിരുന്നു.ഇതിനിടെയാണ് രോഹിത് ചാന്‍റുയര്‍ത്തുകയും ഹാര്‍ദ്ദിക്കിനെ കൂവൂകയും ചെയ്യുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ ആരാധകരെ നിയന്ത്രിക്കാന്‍ ബിസിസിഐ നല്‍കിയ മാർഗനിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്യുകയെന്നും അല്ലാതെ ആരെയും സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കില്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സീസണിലെ ആദ്യം ഹോം മത്സരത്തിനാണ് മുംബൈ നാളെ രാജസ്ഥാനെ നേരിടാനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ തോറ്റതോടെ ഹാര്‍ദ്ദക്കിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Powered By

