ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ - പൃഥ്വി സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ മുസ്തഫിസുര്‍ പുറത്താക്കി.

വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 192 റണ്‍സ് വിജയലക്ഷ്യം. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (32 പന്തില്‍ പുറത്താവാതെ 51) എന്നിവരുടെ ഇന്നിംഗ്‌സാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.

ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ - പൃഥ്വി സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ മുസ്തഫിസുര്‍ പുറത്താക്കി. 10-ാം ഓവറില്‍ പതിരാനയുടെ തകര്‍പ്പന്‍ ക്യാച്ചാണ് വാര്‍ണറുടെ പുറത്താകലിന് വഴിവച്ചത്. മൂന്ന് സിക്‌സും അഞ്ച് ഫോറും വാര്‍ണറുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അടുത്ത ഓവറില്‍ പൃഥ്വിയും മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ എം എസ് ധോണിക്ക് ക്യാച്ച്. തുടര്‍ന്ന് വന്ന മിച്ചല്‍ മാര്‍ഷിനേയും (18), ട്രിസ്റ്റണ്‍ സ്റ്റബ്‌സിനേയും (0) പതിരാന അടുത്തടുത്ത പന്തുകളില്‍ മടക്കി.

പിന്നീട് പന്ത് പുറത്തെടുത്ത പോരാട്ടവീര്യമാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. പതിരാനയെറിഞ്ഞ 19-ാം ഓവറിലാണ് പന്ത് മടങ്ങുന്നത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. അക്‌സര്‍ പട്ടേല്‍ (7), അഭിഷേക് പോറല്‍ (9) പുറത്താവാതെ നിന്നു. പതിരാനയ്ക്ക് പുറമെ ജഡേജ, മുസ്തഫിസുര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങിയത്. റിക്കി ഭുയി പുറത്തായി. പകരം പൃഥ്വി ഷാ ടീമിലെത്തി. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരം ഇശാന്ത് ശര്‍മയും ടീമിലെത്തി. 

പറന്ന് പറന്ന് പരിരാന വാര്‍ണറെ കയ്യിലൊതുക്കി! ധോണി പോലും അമ്പരന്നു; പിറന്നത് അത്ഭുത ക്യാച്ച് - വീഡിയോ

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോരല്‍, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ട്ട്‌ജെ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരണ, മുസ്തഫിസുര്‍ റഹ്‌മാന്‍.