രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരാകുന്ന ഹര്‍ഭജന്‍റെ ലോകകപ്പ് ടീമില്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയാണുള്ളത്.
മുംബൈ: ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രമുഖരെല്ലാം ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ട മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍. മലയാളി താരം സഞ്ജു സാംസണ് ഹര്‍ഭജന്‍ ലോകകപ്പ് ടീമിലിടം നല്‍കിയപ്പോള്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലേക്ക് ഹര്‍ഭജന്‍ പരിഗണിച്ചില്ല.
സഞ്ജുവിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ഹര്‍ഭജന്‍ ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം നല്‍കിയപ്പോള്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഹര്‍ഭജന്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി. അതേസമയം, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മായങ്ക് യാദവിന് ഹര്‍ഭജന്‍ ലോകകപ്പ് ടീമിലിടം നല്‍കി. ഇത്തവണ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ്(156.9) മായങ്ക് ഞെട്ടിച്ചിരുന്നു.
പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല; തുറന്നു പറഞ്ഞ് രാജസ്ഥാന്‍ താരം
രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരാകുന്ന ഹര്‍ഭജന്‍റെ ലോകകപ്പ് ടീമില്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയാണുള്ളത്. സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ എന്നിവര്‍ക്ക് പുറമെ സഞ്ജുവും റി,ഭ് പന്തുമാണ് ഹര്‍ഭജന്‍റെ ലോകകപ്പ് ടീമിലെ ബാറ്റര്‍മാര്‍. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെ ടീമിലെടുത്തപ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി യു്സ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ടീമിലെത്തിയത്. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, മായങ്ക് യാദവ് എന്നിവരും ഹര്‍ഭജന്‍റെ ലോകകപ്പ് ടീമിലെത്തി.
ഈ മാസം 28നോ 29നോ ലോകകപ്പ് ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലിലെ മിന്നും പ്രകടനം നടത്തിയ താരങ്ങളെല്ലാം ലോകകപ്പ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലെത്തുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. ഐപിഎല്‍ റണ്‍വേട്ടയില്‍ ഇന്നലെ സഞ്ജുവിനെ മറികടന്ന് റിഷഭ് പന്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.