ഇന്‍സിയുടെ അവകാശവാദങ്ങള്‍ ഹര്‍ഭജന്‍ ഒരിക്കലും നിഷേധിക്കുകയോ പാക് മുന്‍ നായകനെ വിമര്‍ശിക്കുകയോ ചെയ്‌തിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പാകിസ്ഥാന്‍ അണ്‍ടോള്‍ഡിന്‍റെ ട്വീറ്റില്‍ പറയുന്നു
ലാഹോര്‍: ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് വെളിപ്പെടുത്തുന്ന വീഡിയോ വൈറലാവുന്നു. 'പാകിസ്ഥാന്‍ അണ്‍ടോള്‍ഡ്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇന്‍സിയുടെ അവകാശവാദമുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്‍സമാം ഇക്കാര്യം എപ്പോള്‍, എവിടെ വച്ച് പറഞ്ഞുവെന്ന് വ്യക്തമല്ല. ഇന്‍സിയുടെ വെളിപ്പെടുത്തലുകളില്‍ ഭാജി പ്രതികരിച്ചിട്ടുമില്ല.
പാക് പര്യടനത്തിനിടെ നമസ്‌കാരത്തെത്തിയ ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രാര്‍ഥന കാണാന്‍ ഹര്‍ഭജന്‍ സിംഗും എത്തിയിരുന്നെന്നും അവിടെവച്ച് പാക് മതപണ്ഡിതന്‍ താരീഫ് ജമീലിന്‍റെ വാക്കുകളില്‍ ആകൃഷ്‌ടനായി ഹര്‍ഭജന്‍ സിംഗ് ഇസ്‌ലാം മതം സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നുമാണ് വീഡിയോയില്‍ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത്. ഇന്‍സിയുടെ അവകാശവാദങ്ങള്‍ ഹര്‍ഭജന്‍ ഒരിക്കലും നിഷേധിക്കുകയോ പാക് ഇതിഹാസത്തെ വിമര്‍ശിക്കുകയോ ചെയ്‌തിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പാകിസ്ഥാന്‍ അണ്‍ടോള്‍ഡിന്‍റെ ട്വീറ്റില്‍ പറയുന്നു.
രണ്ട് പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിന് ഹര്‍ഭജന്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് വിരാമമിട്ടത്. 1998ൽ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 രാജ്യാന്തര ട്വന്‍റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 400 വിക്കറ്റ് നേടിയ ആദ്യ ഓഫ് സ്‌പിന്നര്‍, ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളര്‍ എന്നതടക്കം നിരവധി നേട്ടങ്ങള്‍ ടര്‍ബണേറ്ററുടെ പട്ടികയിലുണ്ട്. 2007ല്‍ ട്വന്‍റി 20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായതും സവിശേഷതയാണ്.
