സ്വന്തം ഗ്രൗണ്ടായ വാംഖഡെയില്‍ മാത്രമല്ല, എവേ ഗ്രൗണ്ടുകളിലും താരത്തിന് പരിഹാസം നേരിടേണ്ടി വന്നു. എന്നാല്‍ ഒരു ജയം വന്നതോടെ എല്ലാം മാറി.

മുംബൈ: ഐപിഎല്‍ തുടക്കത്തില്‍ കൂടുതല്‍ പരിഹാസം നേരിട്ടിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. മുംബൈ ആരാധകര്‍ തന്നെ താരത്തെ കൂവുകയും അപഹസിക്കുകയും ചെയ്തിരുന്നു. ആദ്യ മുന്ന് മത്സരങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. സ്വന്തം ഗ്രൗണ്ടായ വാംഖഡെയില്‍ മാത്രമല്ല, എവേ ഗ്രൗണ്ടുകളിലും താരത്തിന് പരിഹാസം നേരിടേണ്ടി വന്നു. എന്നാല്‍ ഒരു ജയം വന്നതോടെ എല്ലാം മാറി. ഇന്നലെ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഒരാള്‍ പോലും ഹാര്‍ദിക്കിനെ കൂവിയില്ല.

ഒത്തൊരുമയില്‍ കളിച്ച ടീം വിജയിക്കുകയും ചെയ്തു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഹാര്‍ദിക് ഇപ്പോള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ചിലതെല്ലാം മായിച്ച് കളഞ്ഞു. താരങ്ങള്‍ക്ക് കൂടുതല്‍ സ്‌നേഹവും കരുതലും നല്‍കി. ടീമിന്റെ തിരിച്ചുവരവിന് കാരണവും ഇതുതന്നെ. നന്നായി കഠിനാധ്വാം ചെയ്തിരുന്നു. ഞങ്ങളുടെ പദ്ധതികകളും ലക്ഷ്യവും ശരിയാണെന്ന ഉറപ്പുവരുത്തി. എല്ലാം നല്ല രീതിയില്‍ നടന്ന ദിവസമായിരുന്നിത്. ഞങ്ങള്‍ മൂന്ന് മത്സരങ്ങള്‍ തോറ്റത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പരസ്പരം പിന്തുണയ്ക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഒരു വിജത്തോടെ ടീം ട്രാക്കിലായി. ഇത് തുടക്കം മാത്രമാണ്.'' ഹാര്‍ദിക് മത്സരശേഷം വ്യക്തമാക്കി.

ഡല്‍ഹിയെ 29 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്‌സും 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായും പൊരുതി നോക്കിയെങ്കിലും ഡല്‍ഹി വീണു. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 234-5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 205-8. 

എറിയാതെ തന്നെ കാര്യങ്ങള്‍ ഭംഗിയാവുന്നുണ്ട്! എന്തുകൊണ്ട് പന്തെറിയുന്നില്ലെന്നുള്ള കാരണം വ്യക്തമാക്കി ഹാര്‍ദിക്

മുംബൈക്കായി ജെറാള്‍ഡ് കോയെറ്റ്‌സീ നാലു വിക്കറ്റെടുത്തപ്പോണ്‍ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ടി20 ചരിത്രത്തില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 34 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അതുവരെ തകര്‍ത്തടിച്ച സ്റ്റബ്‌സിന് അവസാന ഓവറില്‍ ഒറ്റ പന്തുപോലും നേരിടാന്‍ കഴിയാതിരുന്നതോടെ ഡല്‍ഹി തോല്‍വി വഴങ്ങി.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews