ഡല്‍ഹിയെ 29 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക്  20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മുംബൈ: ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. ഇതോടെ താരത്തിന് പരിക്കുണ്ടെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് പന്തെറിയുന്നില്ലെന്നുള്ള കാര്യം വ്യക്തമാക്കുകയാണ് ഹാര്‍ദിക്. ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. മത്സരത്തില്‍ മുംബൈ ജയിച്ചിരുന്നു. സീസണില്‍ ടീമിന്റെ ആദ്യ ജയമായിരുന്നു ഇന്നലത്തേത്. 

Add Asianetnews as a Preferred SourcegooglePreferred

തനിക്ക് പരിക്കായത് കൊണ്ടാണ് പന്തെറിയാത്തതെന്നുള്ള വാദം ഹാര്‍ദിക് തള്ളികളഞ്ഞു. ഹാര്‍ദിക്കിന്റെ വാക്കുകള്‍... ''എനിക്ക് പരിക്കില്ല. പന്തെറിയേണ്ട സാഹചര്യമുണ്ടെങ്കില്‍ മാത്രമെ ഞാന്‍ പന്തെറിയൂ. ഡല്‍ഹിക്കെതിരെ ഞാനെറിയാതെ തന്നെ നല്ല രീതിയില്‍ മുന്നോട്ട് പോയി. എന്റെ ആവശ്യം ഉണ്ടായിരുന്നില്ല. വേണമെന്ന് തോന്നുമ്പോള്‍ കൃത്യമായ സമയത്ത് ഞാന്‍ പന്തെറിയും.'' ഹാര്‍ദിക് വ്യക്തമാക്കി.

ഡല്‍ഹിയെ 29 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്‌സും 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായും പൊരുതി നോക്കിയെങ്കിലും ഡല്‍ഹി വീണു. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 234-5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 205-8. 

ധോണിയെ വാഴ്ത്തി ഗൗതം ഗംഭീര്‍! ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനെന്ന് മുന്‍ താരത്തിന്റെ അഭിപ്രായം

മുംബൈക്കായി ജെറാള്‍ഡ് കോയെറ്റ്‌സീ നാലു വിക്കറ്റെടുത്തപ്പോണ്‍ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ടി20 ചരിത്രത്തില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 34 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അതുവരെ തകര്‍ത്തടിച്ച സ്റ്റബ്‌സിന് അവസാന ഓവറില്‍ ഒറ്റ പന്തുപോലും നേരിടാന്‍ കഴിയാതിരുന്നതോടെ ഡല്‍ഹി തോല്‍വി വഴങ്ങി.