മാറ്റ് ഹെൻറിയുടെ പന്തുകൾ സഞ്ജുവിനെ മുൻപും കുഴപ്പിച്ചിട്ടുണ്ടെന്ന് ചോപ്ര ഓർമ്മിപ്പിച്ചു. ഹെൻറിക്കെതിരെ സഞ്ജു കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടാനിരിക്കെ, മലയാളി താരം സഞ്ജു സാംസണ് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കിവീസ് പേസർ മാറ്റ് ഹെൻറിക്കെതിരെ സഞ്ജു കണ്ണും പൂട്ടിയുള്ള ആക്രമണത്തിന് മുതിരരുതെന്നും കരുതലോടെ മാത്രമെ നേരിടാവുവെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
മാറ്റ് ഹെൻറിയുടെ പന്തുകൾ സഞ്ജുവിനെ മുൻപും കുഴപ്പിച്ചിട്ടുണ്ടെന്ന് ചോപ്ര ഓർമ്മിപ്പിച്ചു. ഹെൻറിക്കെതിരെ സഞ്ജു കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവൻ വളരെ ബുദ്ധിമാനായ ബൗളറാണ്. പന്ത് ഫുൾ ലെങ്തിൽ എറിഞ്ഞ് പുറത്തേക്ക് സ്വിങ് ചെയ്യിക്കാൻ ഹെൻറിക്ക് പ്രത്യേക കഴിവുണ്ട്. ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടി0 പരമ്പരയില്‍ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ സഞ്ജുവിനെ ഗോൾഡൻ ഡക്കാക്കി ഹെൻറി ക്ലീൻ ബൗൾഡാക്കിയത് നമ്മൾ കണ്ടതാണ്. ആ ചരിത്രം ആവർത്തിക്കാതിരിക്കാൻ സഞ്ജു തുടക്കത്തിൽ കരുതലോടെ കളിക്കണം.
ലോക്കി ഫെർഗൂസന്‍റെ വേഗതയും ഇന്ത്യൻ ബാറ്റർമാർക്ക് ഭീഷണിയായേക്കാം. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ഫെർഗൂസൻ സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പുറത്താക്കിയത് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. എല്ലാ മത്സരത്തിലും 250 റൺസ് അടിക്കുക സാധ്യമല്ലെന്നും, തുടക്കത്തിൽ പിച്ചിൽ നിലയുറപ്പിച്ച ശേഷം മാത്രം ആക്രമിച്ചു കളിക്കണമെന്നും ചോപ്ര ഉപദേശിച്ചു.
ഫൈനലിൽ ഇന്ത്യയുടെ വിധി നിർണ്ണയിക്കുക ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമായിരിക്കുമെന്ന് ചോപ്ര പറഞ്ഞു. നിർണായക മത്സരങ്ങളിൽ തിളങ്ങുന്ന ഹാർദിക്കിന്‍റെ നാല് ഓവറുകൾ വിജയപരാജയങ്ങളെ സ്വാധീനിക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഹാർദിക്കിന് സുപരിചിതമാണ്. ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച അതേ മണ്ണിൽ ലോകകപ്പ് ഉയർത്തുന്നത് ഹാർദിക്കിന്‍റെ കരിയറിലെ വലിയൊരു മനേട്ടമാകുമെന്നും ചോപ്ര പറഞ്ഞു.
ലോകകപ്പില്‍ ഇതുവരെ 163 സ്ട്രൈക്ക് റേറ്റിൽ 199 റൺസും എട്ട് വിക്കറ്റും ഹാർദിക് നേടിയിട്ടുണ്ട്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറുകളിൽ ഹാർദിക് എറിഞ്ഞ മിന്നും പ്രകടനമാണ് ഇന്ത്യക്ക് വിജയം ഉറപ്പാക്കിയത്. നാളെ വൈകിട്ട് നടക്കാനിരിക്കുന്ന ഫൈനലിൽ സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യം കിവീസ് പേസർമാരെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ കിരീട സാധ്യതകൾ.
