12 തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയാണ് ഒന്നാമത്.

ദുബായ്: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെടുന്ന ടീമായി ഇന്ത്യ. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. തുടര്‍ച്ചയായി 14-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ തുടങ്ങിയതാണിത്. രോഹിത്തിന് കീഴില്‍ 11-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 12 തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയാണ് ഒന്നാമത്. 1998 മുതല്‍ 99 വരെയുള്ള കാലയളില്‍ അദ്ദേഹത്തിന് 12 ടോസ് നഷ്ടമായി. രോഹിത്തിനെ കൂടാതെ നെതര്‍ലന്‍ഡ്‌സ് മുന്‍ ക്യാപ്റ്റന്‍ പീറ്റര്‍ ബോറനും തുടര്‍ച്ചയായി 11 ടോസ് നഷ്ടമായി. 2011 മുതല്‍ 13വരെയുള്ള കാലയളവിലായിരുന്നു ഇത്.

ഇന്ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. പരിക്കേറ്റ മാത്യൂ ഷോര്‍ട്ടിന് പകരം കൂപ്പര്‍ കൊണോലി ടീമിലെത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം തന്‍വീര്‍ സംഗയും കളിക്കും. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാല് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇരു ടീമുകളേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്ട്രേലിയ: കൂപ്പര്‍ കൊണോലി, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലാബുഷാനെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ ദ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ആദം സാംപ, തന്‍വീര്‍ സംഗ.

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.