കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. വെയിലത്തും മഴയത്തും വീടിന് മുന്നിലും ജീപ്പിലുമായിട്ടാണ് പൊലീസുകാരുടെ ഡ്യൂട്ടി.
കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു. കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവൽ തുടരുകയാണ് ഇവർ.

പത്ത് വർഷമായി വീടിന് മുന്നിൽ ഒരു ജീപ്പും പൊലീസുകാരും കാവല്‍ നില്‍ക്കുകയാണ്. വെയിലത്തും മഴയത്തും വീടിന് മുന്നിലും ജീപ്പിലുമായിട്ടാണ് പൊലീസുകാര്‍ ഡ്യൂട്ടി എടുക്കുന്നത്. ഇവർക്ക് ശുചിമുറി സൗകര്യം പോലുമില്ല. തൊട്ടടുത്ത ത്രിവേണി സൂപ്പർ മാർക്കറ്റിലെ ശൗചാലയമാണ് ഇവര്‍ പ്രാഥമിക കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിൽ റെസിഡെൻ്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഈ ദുരവസ്ഥ. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായി മാറിയിട്ടും പൊലീസുകാര്‍ കാവല്‍ തുടരുകയാണ്.
