311 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷി, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 311 റൺസ് വിജയലക്ഷ്യം ഇന്ത്യ 8.5 ഓവറും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു. 95 പന്തില്‍ സെഞ്ചുറി തികച്ച ആരോണ്‍ ജോര്‍ജ് 104 പന്തില്‍ 115 റണ്‍സുമായി ടോപ് സ്കോററായി. വിജയത്തിനരികെ ആരോണ്‍ വീണപ്പോള്‍ വിഹാന്‍ മല്‍ഹോത്രയും(46 പന്തില്‍ 38), വേദാന്ത് ത്രിവേദിയും(4) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. വൈഭവ് സൂര്യവന്‍ഷി 33 പന്തില്‍ 68 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ ക്യാപ്റ്റൻ ആയുഷ് മാത്രെ 59 പന്തില്‍ 62 റണ്‍സെടുത്തു. വെള്ളിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 310-4, ഇന്ത്യ 41.1 ഓവറില്‍ 311-2.

View post on Instagram

311 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വൈഭവ് പതിവുപോലെ തകര്‍ത്തടിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.3 ഓവറില്‍ 90 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 33 പന്തില്‍ 68 റണ്‍സടിച്ച വൈഭവിനെ പുറത്താക്കി ഒമര്‍സായിയാണ് അഫ്ഗാന് ആശ്വസിക്കാന്‍ വക നല്‍കിയത്. 

View post on Instagram

നേരത്തെ ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ വൈഭവും ആരോണും നല്‍കിയ അനായാസ ക്യാച്ചുകള്‍ അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത് ഇന്ത്യക്ക് രക്ഷയായി. വൈഭവ് മടങ്ങിയശേഷം ക്രീസിലെത്തിയ ആയുഷ് മാത്രെ ആരോണിനൊപ്പം ഇന്നിംഗ്സ് കെട്ടപ്പടുത്തതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദമകന്നു. ഇരവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 101 പന്തില്‍ 114 റണ്‍സടിച്ചു ഇന്ത്യയെ വിജയവഴിയിലാക്കി. ആയുഷ് മാത്രെയും ഒമര്‍ സായി തന്നെ മടക്കിയെങ്കിലും ആരോണും വിഹാന്‍ മല്‍ഹോത്രയും ക്രീസിലുറച്ചതോടെ അഫ്ഗാന്‍റെ പ്രതീക്ഷകൾ മങ്ങി. 15 ഫോറും രണ്ട് സിക്സും പറത്തിയാണ് ആരോണ്‍ ജോര്‍ജ് 115 റണ്‍സെടുത്തത്. 33 പന്തില്‍ 68 റണ്‍സടിച്ച വൈഭവ് 9 ഫോറും നാലു സിക്സും പറത്തി.

View post on Instagram

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഫൈസല്‍ ഷിനോസദയുടെയും ഉസൈറുള്ള നിയാസിയുടെയും സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തത്. 93 പന്തില്‍ 110 റണ്‍സെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ സെഞ്ചുറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഫ്ഗാനായി ഓപ്പണര്‍ ഉസ്മാന്‍ സാദത്ത് 39ഉം ഖാലിദ് അഹമ്മദ് സായി 31 ഉം റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഉസൈറുള്ള നിയാസി-ഫൈസല്‍ ഷിനോസോദ സഖ്യം 130 പന്തില്‍ 148 റണ്‍സെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക