ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനലില്‍ വാംഖഡെ സ്റ്റേഡിയത്തിലെ അന്തരീക്ഷ ഈര്‍പ്പം നിര്‍ണായക ഘടകമാകും.
മുംബൈ: 2026 ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യയും ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍, പോരാട്ടം ഇരു ടീമുകള്‍ തമ്മില്‍ മാത്രമല്ല. വാംഖഡെയിലെ കളിഗതി നിശ്ചയിക്കുന്ന അന്തരീക്ഷ ഈര്‍പ്പം കൂടി അതിജീവിച്ചാലേ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാനാവൂ. കടല്‍ത്തീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രികാലങ്ങളില്‍ മറ്റുവേദികളെ അപേക്ഷിച്ച് കൂടുല്‍ അന്തരീക്ഷ ഈര്‍പ്പം അനുഭവപ്പെടും. ഇത് ഫീല്‍ഡ് ചെയ്യുന്ന ടീമിന് പന്ത് കൈപ്പിടിയിലൊതുക്കുന്നത് ദുഷ്‌കരമാക്കുന്നു.
സ്പിന്നര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ സാധിക്കാതെ വരികയും പേസര്‍മാര്‍ക്ക് പന്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്യും. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ഈ ഈര്‍പ്പം പന്ത് വേഗത്തില്‍ ബാറ്റിലേക്ക് എത്താന്‍ സഹായിക്കും. ചരിത്രപരമായി വാംഖഡെയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് മുന്‍തൂക്കം (123 വിജയങ്ങള്‍). എന്നാല്‍ ഈ ലോകകപ്പില്‍ ഇതിന് ചെറിയ മാറ്റങ്ങള്‍ ദൃശ്യമാണ്. ഈ ടൂര്‍ണമെന്റിലെ 7 രാത്രി മത്സരങ്ങളില്‍ 3 എണ്ണത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ഇന്ത്യ ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ 161 റണ്‍സ് പ്രതിരോധിച്ച് വിജയിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെതിരെ 196 റണ്‍സും സിംബാബ്വെക്കെതിരെ 254 റണ്‍സും നേടി വിജയങ്ങള്‍ ആവര്‍ത്തിച്ചു. വാംഖഡെയില്‍ സാധാരണയായി പേസര്‍മാരാണ് ആധിപത്യം പുലര്‍ത്താറുള്ളതെങ്കിലും, ഈ ടൂര്‍ണമെന്റില്‍ സ്പിന്നര്‍മാരും ഒപ്പത്തിനൊപ്പമുണ്ട്. സ്പിന്നര്‍മാര്‍: 40 വിക്കറ്റുകള്‍ (ശരാശരി: 24.65). പേസര്‍മാര്‍: 43 വിക്കറ്റുകള്‍ (ശരാശരി: 27.00). അന്തരീക്ഷത്തില്‍ ഈര്‍പ്പം നേരത്തെ എത്തിയാല്‍ സ്പിന്നര്‍മാരുടെ ഈ മികച്ച പ്രകടനത്തെ കാര്യമായി ബാധിച്ചേക്കാം.
ക്യൂറേറ്റര്‍മാരുടെ തന്ത്രം
മുംബൈയിലെ കടുത്ത ചൂടില്‍ പിച്ച് വിണ്ടുകീറാതിരിക്കാന്‍ ചെറിയ തോതില്‍ പുല്ല് നിലനിര്‍ത്തിയും നനച്ചുമാണ് പിച്ച് ഒരുക്കിയിരിക്കുന്നത്. ഇത് പിച്ചിന് വേഗതയും ബൗണ്‍സും നല്‍കുമെങ്കിലും, രാത്രിയില്‍ ചൂട് കുറയുന്നതോടെ ഈര്‍പ്പം ശക്തമാകാന്‍ കാരണമായേക്കാം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീം 170ന് മുകളിലുള്ള സ്‌കോര്‍ അടിച്ചെടുത്താല്‍ പ്രതിരോധിക്കാന്‍ സാധിക്കും.

