ഐസിസി ഏകദിന റാങ്കിംഗിൽ ബാബർ അസാമിന് ഒന്നാം സ്ഥാനം നൽകിയതിനെ വിമർശിച്ച് പാകിസ്ഥാൻ മുൻ താരം ബാസിത് അലി. കഴിഞ്ഞ 10 മാസമായി ഏകദിന ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത ബാബർ എങ്ങനെയാണ് ഒന്നാം നമ്പർ ബാറ്റർ ആകുന്നതെന്ന് ബാസിത് അലി ചോദിച്ചു.

ദുബായ്: കഴിഞ്ഞ ദിവസം ഐസിസി പുറത്തിറക്കിയ ഏകദിന റാങ്കിംഗിനെ ചോദ്യം ചെയ്ത് പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. കഴിഞ്ഞ 10 മാസമായി ഏകദിന ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ബാബര്‍ എങ്ങനെയാണ് ഒന്നാം നമ്പര്‍ ബാറ്റര്‍ ആകുന്നതെന്ന് ബാസിത് അലി ചോദിച്ചു. ഏകദിന ലോകകപ്പില്‍ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിരാട് കോലിയെയും ട്രാവിസ് ഹെഡിനെയും രചിന്‍ രവീന്ദ്രയെയുമെല്ലാം പിന്നിലാക്കിയാണ് ബാബര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്നതാണ് അത്ഭുതമെന്നും ബാസിത് അലി പറഞ്ഞു.

ഐസിസിയുടെ ഏകദിന റാങ്കിംഗിലൂടെ കണ്ണോടിക്കുമ്പോള്‍ ബാബര്‍ ഒന്നാമതും രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുമുണ്ട്. എന്നാല്‍ വിരാട് കോലിയോ ട്രാവിസ് ഹെഡോ ക്വിന്‍റണ്‍ ഡി കോക്കോ, രചിൻ രവീന്ദ്രയോ ഒന്നും റാങ്കിംഗില്‍ കാണാനില്ല. ബാബര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ഒന്നാം റാങ്ക് നല്‍കി അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ഐസിസി ശ്രമിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ആരാണ് ഈ റാങ്കിംഗ് തയാറാക്കുന്നത് എന്നറിയില്ല. എന്തടിസ്ഥാനത്തിലാണ് ഗില്ലും ബാബറുമെല്ലാം റാങ്കിംഗില്‍ വരുന്നതെന്നും അറിയില്ല.

ഒളിംപിക്സ് ഇന്ത്യയിലെത്തുമോ?, വേദിയാവാനൊരുങ്ങി ഗുജറാത്ത്; പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയോടെ കായിക ലോകം

ഗില്‍ അടുത്ത കാലത്ത് ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലെങ്കിലും കളിച്ചു. എന്നാല്‍ ബാബര്‍ അവസാനം കളിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിൽ ഏകദിന ലോകകപ്പിലാണ്. പാകിസ്ഥാനുവേണ്ടിയാണെങ്കില്‍ മുഹമ്മദ് റിസ്‌വാനും ഫഖര്‍ സമനുമാണ് ഏകദിന സെഞ്ചുറികള്‍ നേടിയത്. ബാബര്‍ അടുത്തകാലത്തൊന്നും ഒരു സെഞ്ചുറിയും നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ആയിരുന്നു ബാബര്‍ അവസാനം സെഞ്ചുറി നേടിയത് . എന്നിട്ടും ബാബര്‍ ഒന്നാം നമ്പര്‍ ആകുന്നത് എന്ത് തരം റാങ്കിംഗ് സമ്പ്രദായമാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും ബാസിത് അലി യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

'ഗംഭീറിനോട് അത് പറയാന്‍ ഞാനാളല്ല', തുറന്നു പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ബാബറിനെ പോലെ മൂന്നാം നമ്പറില്‍ വരാന്‍ ശുഭ്മാന്‍ ഗില്ലും എന്ത് പ്രകടനമാണ് പുറത്തെടുത്തതെന്നും ബാസിത് അലി ചോദിച്ചു. ഐിസിസിക്കുവേണ്ടി ആരാണ് തലപ്പത്തിരുന്ന് റാങ്കിംഗ് തയാറാക്കുന്നത് എന്നറിയില്ല. യാതൊരു ഗുണവുമില്ലാത്ത റാങ്കിംഗിലൂടെ ഐസിസി വെറുതെ സമയം കളയുകയാണ്. ബാബറിനോട് നേരിട്ട് ചോദിച്ചാല്‍ പോലും ഒന്നാം റാങ്കുകാരനായി കോലിയുടെയോ ട്രാവിസ് ഹെഡിന്‍റെയോ രചിന്‍ രവീന്ദ്രയുടെയോ പോരാകും പറയുകയെന്നും കളിക്കാര്‍ക്ക് റേറ്റിംഗ് പോയന്‍റ് നല്‍കുന്നതിന്‍റെ മാനദണ്ഡം എന്താണെന്നും ബാസിത് അലി ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക