ചെന്നൈ സൂപ്പർ കിംഗ്സിന് 20 കോടി, ആർസിബിക്ക് 6 കോടി; പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിലെ വിജയികള്‍ക്ക് എത്ര കിട്ടി
ഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ അവസാന പന്തില്‍ കീഴടക്കിയാണ് ഇസ്ലാമാബാദ് യുനൈറ്റഡ് മൂന്നാം പി എസ് എല്‍ കിരീടം നേടിയത്.
കറാച്ചി: ഐപിഎല്‍ കിരീടത്തിനായുള്ള ആര്‍സിബിയുടെ 16 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വനിതാ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ആദ്യ കിരീടം സമ്മാനിച്ചപ്പോള്‍ സമ്മാനത്തുകയായി കിട്ടിയത് ആറ് കോടി രൂപയായിരുന്നു. പുരുഷ ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷം ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നല്കിയ സമ്മാനത്തുക 20 കോടി രൂപയാണ്.
പുരുഷ ഐപിഎല്ലിൽ ലഭിക്കുന്ന സമ്മാനത്തുകയുടെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോഴും വനിതാ ഐപിഎല്ലിലെ ചാമ്പ്യന്മാര്ക്ക് നല്കുന്ന സമ്മാനത്തുകയെന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുനൈറ്റഡിന് കിട്ടിയ സമ്മാനത്തുകയുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയിലെ വനിതാ ഐപിഎല്‍ പോലും സമ്മാനത്തുകയുടെ കാര്യത്തില്‍ പാകിസ്ഥാനെക്കാള്‍ മുന്നിലാണെന്ന് വ്യക്തമാവും.
മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ കീഴടക്കിയാണ് ഇസ്ലാമാബാദ് യുനൈറ്റഡ് മൂന്നാം പി എസ് എല്‍ കിരീടം നേടിയത്. പി എസ് എല്‍ കിരീടം നേടിയ ഇസ്ലാമാബാദ് യുനൈറ്റഡിന് കിട്ടിയത് 14 കോടി പാകിസ്ഥാനി രൂപയാണ്. 14 കോടിയെന്ന് കേട്ട് കണ്ണു തള്ളേണ്ട കാര്യമില്ല. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 4.13 കോടി രൂപ മാത്രമാണ്. ഇന്ത്യയിലെ വനിതാ ഐപിഎല്‍ ജേതാക്കള്‍ക്ക് നല്കുന്നതിനെക്കാള് രണ്ട് കോടിയുടെ കുറവ്.
പി എസ് എല്ലില്‍ രണ്ടാം സ്ഥാനത്തെത്തിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് സമ്മാനത്തുകയായി കിട്ടിയത് 5 കോടി 60 ലക്ഷം പാകിസ്ഥാനി രൂപയാണ്. അതായത് 1.65 കോടി ഇന്ത്യന്‍ രൂപ. ഇന്ത്യയിലെ വനിതാ ഐപിഎല്ലില്‍ റണ്ണേഴ്സ് അപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിന് പോലും ഇതിന്റെ ഇരട്ടി(3 കോടി രൂപ) സമ്മാനത്തുകയായി നല്‍കിയിരുന്നു. പുരുഷ ഐപിഎല്ലില്‍ റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 13 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്.