ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് 388 റൺസ് വിജയലക്ഷ്യം. ബെൻ ഡക്കറ്റിന്റെ (141) സെഞ്ചുറിയുടെയും ജോ റൂട്ട്, ജോസ് ബട്‌ലർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിൽ ഇംഗ്ലണ്ട് 387/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 388 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ലോര്‍ഡ്‌സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ബെന്‍ ഡക്കറ്റിന്റെ (135 പന്തില്‍ 141) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജേക്കബ് ബേഥല്‍ (91), ജോ റൂട്ട് (48 പന്തില്‍ പുറത്താവാതെ 74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ജോസ് ബട്‌ലറുടെ (13 പന്തില്‍ പുറത്താവാതെ 41) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്കെത്തി. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന് നഷ്ടമായ മൂന്ന് വിക്കറ്റുകളില്‍ രണ്ടും പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു. പ്രിന്‍സ് യാദവിന് ഒരു വിക്കറ്റുണ്ട്.

ഗംഭീര തുടക്കമാണ് ഡക്കറ്റ് - ബേഥല്‍ സഖ്യം ഇംഗ്ലണ്ടിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 192 റണ്‍സ് ചേര്‍ത്തിരുന്നു. 31-ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബേഥലിനെ പ്രസിദ്ധ്, രോഹിത് ശര്‍മയുടെ കൈകളിലേക്കയച്ചു. 93 പന്തുകള്‍ നേരിട്ട താരം രണ്ട് സ്‌കിസും 11 ഫോറും നേടിയിരുന്നു. പിന്നീട് റൂട്ടിനൊപ്പം 101 റണ്‍സ് കൂടി ചേര്‍ത്ത് ഡക്കറ്റ് മടങ്ങി. 135 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 18 ഫോറും നേടി. ലോര്‍ഡ്‌സിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ഡക്കറ്റ് സ്വന്തമാക്കി. തുടര്‍ന്നെത്തിയ ഹാരി ബ്രൂക്ക് (14) പെട്ടന്ന് മടങ്ങിയെങ്കിലും ബട്‌ലര്‍ - റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 19 പന്തില്‍ 63 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും നാല് ഫോറും നേടി. റൂട്ടിന്റെ ഇന്നിംഗ്‌സില്‍ ഒമ്പത് ഫോറുകളറുണ്ടായിരുന്നു.

ഇന്ത്യന്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ 10 ഓവറില്‍ 97 റണ്‍സ് വഴങ്ങി. പ്രിന്‍സ് യാദവ് 79 റണ്‍സ് വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാല്‍മുട്ടിനേറ്റ പരിക്കുമൂം ജസ്പ്രീത് ബുംറ പുറത്തായപ്പോള്‍ പകരം അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിത്തി. പരിക്കുമൂലം പുറത്തായ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം പേസര്‍ പ്രിന്‍സ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ്.

YouTube video player