നേരത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങിയപ്പോഴും ഹാര്‍ദ്ദിക്കിനെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികള്‍ കൂവിയിരുന്നു.
ഹൈദരാബാദ്: അഹമ്മദാബാദില്‍ ഐഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആരാധകര്‍ കൂവിയത് ഒരു സുപ്രഭാതത്തില്‍ ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് പോയതുകൊണ്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്നലെ ഹൈദരാബാദില്‍ ഇറങ്ങിയപ്പോഴും മംബൈ നായകനെ ആരാധകര്‍ കൂവലും രോഹിത് വിളികളും കൊണ്ടാണ് വരവേറ്റത്.
ഇന്നലെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാര്‍ദ്ദിക്കിനെ നോക്കി ഉച്ചത്തില്‍ രോഹിത്...രോഹിത് എന്ന് വിളിച്ചവരെ മൈന്‍ഡ് ചെയ്യാതെ നിന്ന ഹാര്‍ദ്ദിക് സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ കൈയില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ച് ഒന്നും കേള്‍ക്കാത്തതുപോലെ തിരിച്ച് തന്‍റെ പൊസിഷനില്‍ ചെന്ന് ഫീല്‍ഡ് ചെയ്തു. ടോസ് സമയത്തും മത്സരം കഴിഞ്ഞും ആരാധകര്‍ ഹാര്‍ദ്ദിക്കിനെ കൂവുകയും രോഹിത്...രോഹിത് എന്ന് ഉച്ചത്തില്‍ വിളിക്കുകയും ചെയ്തിരുന്നു.
നേരത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങിയപ്പോഴും ഹാര്‍ദ്ദിക്കിനെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികള്‍ കൂവിയിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ ഫൈനലിലെത്തിക്കുകയും അതിന് തൊട്ടു മുമ്പുള്ള ആദ്യ സീസണില്‍ കിരീടം സമ്മാനിക്കുകയും ചെയ്ത ഹാര്‍ദ്ദിക് അപ്രതീക്ഷിതമായി മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയത് ഗുജറാത്ത് ആരാധകര്‍ക്ക് ഇഷ്ടപ്പെടാത്തതാണ് കൂവാന്‍ കാരണമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
എന്നാല്‍ മുംബൈക്ക് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച രോഹിത് ശര്‍മയെ മാറ്റി മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം കരസ്ഥമാക്കിയതാണ് ഹാര്‍ദ്ദിക്കിനെതിരായ ആരാധക രോഷത്തിന് പ്രധാന കാരണമെന്നാണ് ഹൈദരാബാദിലെയും കൂവല്‍ തെളിയിക്കുന്നത്. സുനില്‍ ഷെട്ടി ഡ്രീം ഇലവന്‍ പരസ്യത്തില്‍ പറയുന്നതുപോലെ ശര്‍മാജി കാ ബേഠാ ഹമാരാ ബേഠാ എന്നാണിപ്പോള്‍ ആരാധകര്‍ രോഹിത്തിനെ നോക്കി ഹാര്‍ദ്ദിക്കിനോട് പറയുന്നത്.
