ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഉജ്ജ്വലമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. രോഹിത് ബൗളര്‍മാരെ ഉപയോഗിച്ച രീതിയും ഫീല്‍ഡൊരുക്കിയതും ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ വിജയപ്രതീക്ഷ നിലനിര്‍ത്താന്‍ പൊരുതുകയാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഇന്ത്യ 296 റണ്‍സിന് പുറത്തായി. 173 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്. ആറ് വിക്കറ്റ് ശേഷിക്കെ ഓസീസിസിനിപ്പോള്‍ 296 റണ്‍സിന്‍റെ ലീഡുണ്ട്.

നാലാം ദിനം ഓസ്ട്രേലിയന്‍ ലീഡ് 360-370നുള്ളളില്‍ ഒതുക്കാനായാല്‍ ഇന്ത്യക്ക് ഓവല്‍ ടെസ്റ്റില് ഇനിയും വിജയപ്രതീക്ഷ ഉണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞു. നാലാം ഇന്നിംഗ്സില്‍ 360-370 റണ്‍സാണ് ഇന്ത്യക്ക് പിന്തുടരേണ്ടതെങ്കില്‍ വിരാട് കോലിയുടെ പ്രകടനമാവും നിര്‍ണായകമാകുക. കാരണം, കോലിയാണ് ഇന്ത്യയുടെയും ലോകത്തിലെയും ഏറ്റവും മികച്ച ചേസ് മാസ്റ്റര്‍. അതുകൊണ്ടുതന്നെ ഓവല്‍ ടെസ്റ്റില്‍ എന്തും സംഭവിക്കാമെന്നും ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഉജ്ജ്വലമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. രോഹിത് ബൗളര്‍മാരെ ഉപയോഗിച്ച രീതിയും ഫീല്‍ഡൊരുക്കിയതും ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ ഇന്ത്യന്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പ്രകടനം പേസര്‍ മുഹമ്മദ് സിറാജിന്‍റേതായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. താനിപ്പോള്‍ സിറാജിന്‍റെ ഒറു ആരാധകനാണെന്നും ഗാംഗുലി വ്യക്തമാക്കി.

ബ്രാഡ്മാനും ബോര്‍ഡര്‍ക്കും ശേഷം ഷാര്‍ദ്ദുല്‍, 'ലോര്‍ഡ് താക്കൂര്‍' ഇനി ഓവലിലെ ഇതിഹാസം

സിറാജിന്‍റെ ആക്രമണോത്സുകത താന്‍ ശരിക്കും ആസ്വദിച്ചുവെന്നും അത് ടീമിനെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. നായകന്‍ രോഹിത് ആണെങ്കിലും കോലിയാണ് ടീമിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും മൂന്നാം ദിനം മത്സരത്തിനിറങ്ങും മുമ്പ് കോലി ദീര്‍ഘനേരം ടീം ഹര്‍ഡിലില്‍ സഹതാരങ്ങളോട് സംസാരിക്കുന്നത് കാണാമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. റിഷഭ് പന്തിന്‍റെ സാന്നിധ്യമാണ് ഈ ടീമില്‍ ഇന്ത്യ മിസ് ചെയ്യുന്നതെന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നിര്‍ണായ കളിക്കാരനായിരുന്നു റിഷഭ് എന്നും ഗാംഗുലി പറഞ്ഞു.