പ്രകടനത്തിന് ശേഷം ഷമി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുമായി സംസാരിച്ചിരുന്നു. അതിന് ഷമി പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചൂടിനെ തുടര്‍ന്ന് ഷമിക്ക് ഒരിക്കല്‍ ഗ്രൗണ്ടിന് പുറത്തേക്ക് പോവേണ്ടി വന്നിരുന്നു.

മൊഹാലി: ഇന്ത്യ - ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തില്‍ കടുത്ത ചൂട് വകവെയ്ക്കാതെയാണ് മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് സ്‌പെല്ലുകളിലായിട്ടായിരുന്നു ഷമിയുടെ നേട്ടം. മിച്ചല്‍ മാര്‍ഷിനെ (4) ആദ്യ ഓവറില്‍ മടക്കിയ ഷമി പിന്നീട് സ്റ്റീവ് സ്മിത്തിനെ ബൗള്‍ഡാക്കി. പിന്നീട് മാര്‍കസ് സ്‌റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, സീന്‍ അബോട്ട് എന്നിവരേയും ഷമി മടക്കി. രണ്ടാം തവണയാണ് ഷമി ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.

പ്രകടനത്തിന് ശേഷം ഷമി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുമായി സംസാരിച്ചിരുന്നു. അതിന് ഷമി പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചൂടിനെ തുടര്‍ന്ന് ഷമിക്ക് ഒരിക്കല്‍ ഗ്രൗണ്ടിന് പുറത്തേക്ക് പോവേണ്ടി വന്നിരുന്നു. അദ്ദേഹം പലപ്പോഴായി അസ്വസ്ഥതകള്‍ കാണിക്കുകയും ചെയ്തു. ചൂടിനെ കുറിച്ചാണ് ഹര്‍ഷ ചോദിച്ചുതും. അതിന് മറുപിടി ഇങ്ങനെയായിരുന്നു... ''നിങ്ങള്‍ എസിയില്‍ ഇരിക്കുന്നു. എനിക്കേ അറിയൂ ചൂട് എത്രത്തോളമാണെന്ന്.'' ഷമി ചിരിയോടെ മറുപടി പറഞ്ഞു. ടീമീല്‍ പേസര്‍മാര്‍ തമ്മില്‍ മത്സരമൊന്നുമില്ലെന്നും ആസ്വദിച്ചാണ് കളിക്കുന്നതെന്നും ഷമി പറഞ്ഞു.

10 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. 16 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. മാത്രമല്ല, ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന മൂന്നാമത്തെ മാത്രം പേസറാണ് ഷമി. കപില്‍ ദേവാണ് ആദ്യ താരം. 1983ല്‍ നോട്ടിംഗ്ഹാമില്‍ കപില്‍ 43 റണ്‍സ് വഴങ്ങി അഞ്ച് പേരെ പുറത്താക്കി. 2004ല്‍ അജിത് അഗാര്‍ക്കര്‍ മെല്‍ബണില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടി. ഇപ്പോള്‍ ഷമിയും.

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറും ഷമിയായി. നിലവില്‍ 37 വിക്കറ്റുകളാണ് ഷമിയുടെ അക്കൗണ്ടില്‍. 45 വിക്കറ്റുള്ള കപില്‍ ദേവാണ് ഒന്നാമന്‍. 36 വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ താരവും ഇപ്പോഴത്തെ ചീഫ് സെലക്റ്ററുമായ അജിത് അഗാര്‍ക്കറെയാണ് ഷമി പിന്നിലാക്കിയത്. ജവഗല്‍ ശ്രീനാഥ് (33), ഹര്‍ഭജന്‍ സിംഗ് (32) എന്നിവരും പട്ടികയിലുണ്ട്.

ഷമി എറിഞ്ഞിട്ടു! പിന്നീട് ബാറ്റര്‍മാരുടെ ഷോ, സൂര്യയും ഫോമില്‍; ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ അനായാസം ഇന്ത്യ