താനായിരുന്നു അന്ന് പരിശീലകനെങ്കില്‍ വിരാട് കോലിയെ രോഹിത്തിന് പകരം നായകനാക്കണമെന്ന് ബിസിസിഐയോടും സെലക്ടര്‍മാരോടും ശുപാര്‍ശ ചെയ്യുമായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. കാരണം, പരമ്പരയില്‍  2-1 ലീഡ് നേടിയ ടീമിന്‍റെ ഭാഗമായിരുന്നു കോലി.

മുംബൈ: ഐപിഎല്ലില്‍ റോയല്ർ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താല്‍ക്കാലിക നായകനായി വീണ്ടും തിളങ്ങുകയാണ് വിരാട് കോലി. ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് പരിക്കേറ്റതോടെയാണ് കോലി വീണ്ടും ആര്‍സിബി നായകനായത്. ഡൂപ്ലെസിക്ക് പകരം മാക്സ്‌വെല്ലിനെ ബാംഗ്ലൂര്‍ നായകനാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടീമിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച കോലിയെ തന്നെ നായക ചുമതല ഏല്‍പ്പിക്കാന്‍ ആര്‍സിബി ടീം മാനേജ്മെന്‍റ് തയാറാവുകയായിരുന്നു.

സമാനമായി കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റപ്പോഴും വിരാട് കോലിയെ ആയിരുന്നു നായകനാക്കേണ്ടിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് പൂര്‍ത്തിയാക്കാതിരുന്ന ടെസ്റ്റ് പരമ്പരയിലെ ഒരു ടെസ്റ്റാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇംഗ്ലണ്ടില്‍ കളിച്ചത്. അന്ന് ടെസ്റ്റിന് തൊട്ടു മുമ്പ് രോഹിത് ശര്‍മ കൊവിഡ് ബാധിതനായതോടെ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. ആ മത്സരം തോറ്റെങ്കിലും ഇന്ത്യ പരമ്പര 2-2 സമനിലയാക്കിയിരുന്നു.

എന്നാല്‍ താനായിരുന്നു അന്ന് പരിശീലകനെങ്കില്‍ വിരാട് കോലിയെ രോഹിത്തിന് പകരം നായകനാക്കണമെന്ന് ബിസിസിഐയോടും സെലക്ടര്‍മാരോടും ശുപാര്‍ശ ചെയ്യുമായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. കാരണം, പരമ്പരയില്‍ 2-1 ലീഡ് നേടിയ ടീമിന്‍റെ ഭാഗമായിരുന്നു കോലി. അതുപോലെ കളിക്കാരില്‍ നിന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും കോലിക്ക് കഴിയുമായിരുന്നു. ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡും അതു തന്നെയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അദ്ദേഹമത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാനതിനെക്കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല.

ഒടുവില്‍ രവി ശാസ്ത്രിയും പറയുന്നു; ക്യാപ്റ്റന്‍ സഞ്ജു ധോണിയെപ്പോലെ

കോലി വീണ്ടും ഇന്ത്യന്‍ നായകനാകുമോ എന്ന ചോദ്യത്തിന് അങ്ങനെയല്ല പറഞ്ഞതെന്നും രാജ്യത്തെ നയിക്കുക എന്നത് അഭിമാനമാണെന്നും ശാസ്ത്രി പറഞ്ഞു. ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ആണ് തിരുമാനമെടുക്കേണ്ടത്. ഇംഗ്ലണ്ടിനെതിരെ 2-1ന് മുന്നില്‍ നില്‍ക്കുന്ന പരമ്പരയില്‍ പരമ്പര നേടാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു അത്. എത്ര ടീമുകള്‍ക്ക് ഒരേവര്‍ഷം ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലും എത്ര ടീമുകള്‍ക്ക് പരമ്പര നേടാനായിട്ടിണ്ട് എന്നാലോചിച്ചു നോക്കുവെന്നും ശാസ്ത്രി പറഞ്ഞു.

ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ തന്നെ അജിങ്ക്യാ രഹാനെയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.