ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന നിലാപടില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

ലാഹോര്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ന് അടിയന്തര യോഗം ചേരും. പാകിസ്ഥാന്‍റെ ലോകകപ്പ് ഭാവിയിലും ഫെബ്രുവരി 15-ലെ ഇന്ത്യ-പാക് മത്സരത്തിന്‍രെ കാര്യത്തിലും യോഗത്തിലെടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന നിലാപടില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഇതിനിടെ പിസിബിയുമായുള്ള ചർച്ചയ്ക്കായി ഐസിസി പ്രതിനിധികൾ പാകിസ്ഥാനിലെത്തിയിട്ടുണ്ട്. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, ബോർഡ് അംഗം മുബഷീർ ഉസ്മാനി എന്നിവരാണ് ലഹോറിൽ എത്തിയത്.ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡ് പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാം ബുള്‍ബുള്ളും ലാഹോറിലുണ്ട്. ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്ന് ഐസിസിയുടെ പ്രതീക്ഷ. പാക് പ്രധാനമന്ത്രിയുടെ മുഖം രക്ഷിച്ചുള്ള സമവായത്തിനാണ് ഐസിസിയും ശ്രമിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ടീം കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷരീഫാണ്.

ഇന്ത്യയ്‌ക്കെതിരെ കളിക്കാനാവില്ലെന്ന് പാകിസ്ഥാൻ സർക്കാർ ഉത്തരവിട്ടതായും, ഇത് പിസിബിയുടെ നിയന്ത്രണത്തിലുള്ള കാര്യമായതിനാല്‍ 'ഫോഴ്‌സ് മജ്യൂർ' (Force Majeure) നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മത്സരത്തിൽ നിന്ന് പിന്മാറാൻ അനുവദിക്കണമെന്നുമാണ് പിസിബി ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ വാദത്തിൽ ഐസിസി തൃപ്തരല്ല. ടൂർണമെന്‍റിലെ മറ്റു മത്സരങ്ങൾ കളിക്കുകയും ഇന്ത്യയ്‌ക്കെതിരായ ഒരു മത്സരം മാത്രം ഒഴിവാക്കുകയും ചെയ്യുന്നത് എങ്ങനെ 'ഫോഴ്‌സ് മജ്യൂർ' നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് ഐസിസി ചോദിക്കുന്നു.

ഇക്കാര്യത്തിൽ യുക്തിസഹമായ വിശദീകരണം നൽകിയില്ലെങ്കിൽ പാകിസ്ഥാൻ കടുത്ത അച്ചടക്ക നടപടികളും വിലക്കും നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 7-ന് ആരംഭിച്ച ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്തായതിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത്. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയോട് പിന്‍മാറിയാലുള്ള ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ഐസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, ഐസിസിയുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന വാർത്തകൾ പിസിബി തള്ളിക്കളയുകയും ചെയ്തു.

വിവാദങ്ങൾക്കിടയിലും ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്‌സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് എ-യിൽ ഇന്ത്യ, യുഎസ്എ, നമീബിയ എന്നിവർക്കൊപ്പമാണ് പാകിസ്ഥാനുള്ളത്. ചൊവ്വാഴ്ച കൊളംബോയിലെ എസ്എസ്‌സി ഗ്രൗണ്ടിൽ വെച്ച് പാകിസ്ഥാൻ അമേരിക്കയെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക