എതിര്‍ ടീം കളിക്കാരന്‍റെയോ സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയോ ദേഹത്ത് തട്ടുകയോ മോശം പദപ്രയോഗം നടത്തുകയോ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയോ ചെയ്യുന്നത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം കുറ്റകരമാണ്.
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയശേഷമുള്ള അമിതാവേശപ്രകടനത്തില്‍ മുഹമ്മദ് സിറാജിനെ ശിക്ഷിച്ച് ഐസിസി. ഇന്നലെ ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ആറാം ഓവറിലായിരുന്നു സിറാജ് ഡക്കറ്റിനെ പുറത്താക്കിയത്. സിറാജിന്‍റെ പന്തില്‍ ഡക്കറ്റിനെ ജസ്പ്രീത് ബുമ്രയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. രണ്ടാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ സമയം പാഴാക്കാന്‍ ശ്രമിക്കുന്നവുന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
ഇതിന്‍റെ ബാക്കിയെന്നോണം മൂന്നാം ദിനം ആദ്യ സെഷനിലും ഇന്ത്യൻ താരങ്ങള്‍ ആക്രമണോത്സുതയോടെയാണ് ഗ്രൗണ്ടിലിറങ്ങിയത്. സാക്ക് ക്രോളി നല്‍കിയ ഒന്ന് രണ്ട് അവസരങ്ങള്‍ തലനാരിഴക്ക് നഷ്ടമായതിന്‍റെ നിരാശയില്‍ നില്ക്കുമ്പോഴാണ് സിറാജ് ഡക്കറ്റിനെ പുറത്താക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് എടുത്ത ആവേശം മുഴുവന്‍ പ്രകടമാക്കുന്നതായിരുന്നു സിറാജിന്‍റെ ആഘോഷം. ഡക്കറ്റിന് അടുത്തെത്തി ആവേശത്തില്‍ അലറിവിളിച്ച സിറാജ് ചെറുതായി തോളിലൊന്ന് തട്ടുകയും ചെയ്തു. ഇതാണ് ഐസിസി അച്ചടക്കലംഘനമായി കണ്ടത്.
എതിര്‍ ടീം കളിക്കാരന്‍റെയോ സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയോ ദേഹത്ത് തട്ടുകയോ മോശം പദപ്രയോഗം നടത്തുകയോ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയോ ചെയ്യുന്നത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം കുറ്റകരമാണ്. ഇതോടെ സിറാജിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയ ഐസിസി ഒരു ഡീ മെറിറ്റ് പോയന്‍റും ശിക്ഷയായി വിധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് മോശം പെരുമാറ്റത്തിന് സിറാജിന് ഡിമെറിറ്റ് പോയന്‍റ് ലഭിക്കുന്നത്.
അടുത്ത 24 മാസത്തിനുള്ളില്‍ നാലില്‍ കൂടുതല്‍ ഡി മെറിറ്റ് പോയന്‍റ് കൂടി ശിക്ഷയായ ലഭിച്ചാല്‍ സിറാജിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കുവരും. വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 192 റണ്‍സിന് ഓൾ ഔട്ടായിരുന്നു. നാലു വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.


