അത്രയും അസഹനീയം, പുതിയത് ഇറക്കൂ! ഏകദിന ലോകകപ്പ് ഗാനമിറക്കിയതിന് പിന്നാലെ ഐസിസിയെ വറുത്തെടുത്ത് ആരാധകര്‍
ലോകകപ്പ് ഗാനത്തിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. 2011-ലെയും 2015-ലെയും മുന്‍ പതിപ്പുകളിലെ ഗാനങ്ങള്‍ പോലെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം പിടിച്ചെടുക്കാന്‍ ഗാനത്തിന് കഴിഞ്ഞില്ലെന്നുള്ളതാണ് കടുത്ത വിമര്‍ശനം.

മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഇന്നാണ് പുറത്തിറക്കിയത്. 'ദില്‍ ജാഷന്‍ ബോലെ' എന്ന് പേരിട്ടിരിക്കുന്ന ലോകകപ്പ് ഗാനത്തിന്റെ ലോഞ്ചിംഗില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗും ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യയുമായ ധനശ്രീ വര്‍മയും പങ്കെടുത്തിരുന്നു. പ്രീതം ചക്രവര്‍ത്തിയാണ് ലോകകപ്പ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഗാനം പുറത്തിറക്കിയത്.
എന്നാല്‍ ലോകകപ്പ് ഗാനത്തിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. 2011-ലെയും 2015-ലെയും മുന്‍ പതിപ്പുകളിലെ ഗാനങ്ങള്‍ പോലെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം പിടിച്ചെടുക്കാന്‍ ഗാനത്തിന് കഴിഞ്ഞില്ലെന്നുള്ളതാണ് കടുത്ത വിമര്‍ശനം. 2011 ലോകകപ്പ് ഗാനം രചിച്ചത് ശങ്കര്‍ മഹാദേവനായിരുന്നു. 'ദേ ഖുമാക്കേ' എന്ന പേരിലുള്ള ഗാനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചായയിരുന്നു. അതിനോട് താരതമ്യം ചെയ്താണ് ആരാധകര്‍ സംസാരിക്കുന്നത്. അസഹനീയമെന്ന കമന്റുകള്‍ നിറയുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...
ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ടോസ് നേടുന്ന ടീമിന് ലഭിക്കുന്ന അധിക അനൂകൂല്യം ഇല്ലാതാക്കാന്‍ പിച്ചുകളില്‍ പുല്ല് നിലനിര്‍ത്താന്‍ ക്യൂറേറ്റര്‍മാര്‍ക്ക് ഐസിസി നിര്‍ദേശം നല്‍കിയിരുന്നു. ടോസ് നേടുന്ന ടീമിന് മഞ്ഞുവീഴ്ച കാരണം ലഭിക്കുന്ന അധിക ആനുകൂല്യം മറികടക്കാനാണിത്. ഒക്ടോബര്‍-നവബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പില്‍ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.
മഞ്ഞുവീഴ്ച മൂലം സ്പിന്നര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ സാധിക്കാതെ വരും. ഇത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമീന് അനുകൂലമാകുകയും ചെയ്യും. ഇതുവഴി ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുത്താല്‍ വലിയ സ്‌കോറാണെങ്കില്‍ പോലും അത് പ്രതിരോധിക്കുക രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് എളുപ്പമാകില്ല. ഈ സാഹചര്യത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകുകയും ചെയ്യും. ഇത് തടയാനാണ് പിച്ചില്‍ പുല്ല് നിലനിര്‍ത്തണമെന്ന് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പുല്ലുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ലഭിക്കുന്ന അധിക ആനുകൂല്യം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.