ഏതൊക്കെ താരങ്ങള്‍ക്കാണ് വിശ്രമം വേണ്ടത് എന്ന കാര്യത്തില്‍ ടീം മാനേ‌ജ്‌മെന്‍റിനുള്ളില്‍ ചര്‍ച്ച നടക്കണം എന്നും ഇന്ത്യന്‍ മുന്‍ പരിശീലകന്‍ 

പെര്‍ത്ത്: ജസ്‌പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പിന്നാലെ ദീപക് ചാഹറും പരിക്കേറ്റ് ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പുറത്തായത് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ താരങ്ങളുടെ വര്‍ക്ക് ലോഡില്‍ സംശയം ജനിപ്പിച്ചിരിക്കുകയാണ്. ഐപിഎല്ലിനൊപ്പം രാജ്യാന്തര മത്സരങ്ങളുടെ ആധിക്യം താരങ്ങളെ കായികമായി തളര്‍ത്തുന്നു എന്നാണ് വിമര്‍ശനം. ഇത്തരമൊരു നിരീക്ഷണം ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രിക്കുമുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട് എന്നും ശാസ്‌ത്രി പറയുന്നു. 

'ഇക്കാലത്ത് മത്സരക്രമത്തിലുള്ള ആധിക്യം കാണുമ്പോള്‍ ഒരു താരം എത്ര ദിവസം മൈതാനത്തിറങ്ങുന്നു എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട് എന്ന് തോന്നുന്നു. എപ്പോഴാണ് ഒരു താരത്തിന് വിശ്രമം അനുവദിക്കേണ്ടത്. ഇക്കാര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് നിര്‍ണായക ഇടപെടല്‍ നടത്തണം. നാളെ ഇന്ത്യക്കായി കളിക്കുന്ന ഒരു താരത്തിന് ഐപിഎല്ലില്‍ കുറച്ച് മത്സരങ്ങളില്‍ വിശ്രമം വേണമെങ്കില്‍, ബിസിസിഐ ഫ്രാഞ്ചൈസികളുമായി സംസാരിക്കണം. ആ താരം ഇന്ത്യന്‍ ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും രണ്ടാമത് മാത്രമാണ് ഫ്രാഞ്ചൈസി ക്രിക്കറ്റ് വരികയെന്നും പറഞ്ഞ് മനസിലാക്കണം. 

ഏതൊക്കെ താരങ്ങള്‍ക്കാണ് വിശ്രമം വേണ്ടത് എന്ന കാര്യത്തില്‍ ടീം മാനേ‌ജ്‌മെന്‍റിനുള്ളില്‍ ചര്‍ച്ച നടക്കണം. പ്രധാനപ്പെട്ട ഒരു താരം പരിക്കേല്‍ക്കുന്നത് പരിശീലകനെന്ന നിലയില്‍ എന്നെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലേക്കും രണ്ട് തവണ പര്യടനം നടത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കായിരുന്നു. ഇപ്പോള്‍ ദീപക് ചാഹറിന്‍റെ കാര്യം നോക്കൂ. അദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം അഞ്ച് മത്സരം മാത്രമാണ് ബുമ്ര കളിച്ചത്. എന്നാല്‍ അദ്ദേഹത്തിന് പരിക്കേറ്റു. അതിനാല്‍ പരിക്കിന്‍റെയും വിശ്രമത്തിന്‍റേയും കാര്യത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്' എന്നും ശാസ്‌ത്രി പറഞ്ഞു. 

ലോകകപ്പ് നേടാന്‍ സാധ്യത 

'രാജ്യാന്തര ടി20യില്‍ കഴിഞ്ഞ ആറേഴ് വര്‍ഷത്തിനിടയില്‍ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പാണ് ഇപ്പോഴത്തേത്. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും ഹാര്‍ദിക് പാണ്ഡ്യ അഞ്ചിലും റിഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ ആറിലോ വരുന്നത് ടീമില്‍ വലിയ മാറ്റമുണ്ടാക്കിയിരിക്കുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ധൈര്യപൂര്‍വം സ്വതസിദ്ധമായ ശൈയില്‍ കളിക്കാന്‍ ഇത് അവസരമൊരുക്കുന്നു. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്‌‌ടമായാലും ഇന്ത്യക്ക് തിരിച്ചുവരാനുള്ള ബാറ്റിംഗ് കരുത്തുണ്ട്.

ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ ബാറ്റിംഗിന് അനുകൂലമാണ്. നിങ്ങളുടെ ബൗളിംഗും ഫീല്‍ഡിംഗും എങ്ങനെയായിരുന്നാലും ട്വന്‍റി 20 ലോകകപ്പിലെ മികച്ച ബാറ്റിംഗ് ലൈനപ്പുകളിലൊന്നാണ് ഇന്ത്യ. ലോകകപ്പ് നേടാനുള്ള സാധ്യത ടീം ഇന്ത്യക്കുണ്ട്. ബാറ്റിംഗ് മികച്ചതാവുന്ന ദിവസം ഏത് ടീമിനേയും തോല്‍പിക്കാന്‍ ഇന്ത്യക്കാകും. ഫീല്‍ഡിംഗ് മെച്ചപ്പെടുത്തിയാല്‍ 20 റണ്‍സ് സേവ് ചെയ്യാനാകും' എന്നും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയില്‍ ഈ പേസ് പണി തരും; ഇന്ത്യന്‍ പേസര്‍ക്ക് മുന്നറിയിപ്പുമായി വസീം അക്രം