ഇഷാന്‍ കിഷനും സ്ക്വാഡിലുണ്ട് എന്നിരിക്കേ പരിക്കുമായി രാഹുലിനെ കളിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം സജീവമാണ്

ബെംഗളൂരു: ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങളില്‍ ടീം ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ കളിക്കുന്ന കാര്യം സംശയത്തില്‍ തുടരുകയാണ്. കാലിലേറ്റ പരിക്ക് മാറിവരുന്നതിനിടെ പുതിയ പരിക്ക് രാഹുലിനെ പിടികൂടിയതാണ് സംശയത്തിന് കാരണം. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും സ്ക്വാഡിലുണ്ട് എന്നിരിക്കേ പരിക്കുമായി രാഹുലിനെ കളിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം സജീവമാണ്. ഇതിന് മറുപടി നല്‍കുകയാണ് മുന്‍ താരം സഞ്ജയ് ബാംഗര്‍.

'വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ ടീമിലെ ടോപ് 5 ബാറ്റര്‍മാരില്‍ ആരും പന്തെറിയുന്നവരല്ല. അങ്ങനെ വരുമ്പോള്‍ ആറാം ബൗളിംഗ് ഓപ്‌ഷന്‍ വരണമെങ്കില്‍ ഒരാള്‍ പന്തെറിയാന്‍ കഴിയുന്നയാളോ വിക്കറ്റ് കീപ്പര്‍ ബാറ്ററോ ആയിരിക്കണം. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റാണ്. വിക്കറ്റ് കീപ്പറായി മാത്രമേ രാഹുലിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാനാകൂ. എങ്കില്‍ മാത്രമേ ടീമിനെ സന്തുലിതമാക്കാന്‍ കഴിയൂ. അതിനാല്‍ കെ എല്‍ രാഹുല്‍ ടീമിലെ വിക്കറ്റ് കീപ്പറുടെ ചുമതലയാണ് വഹിക്കേണ്ടത്. ഇതിന് ശേഷം മാത്രമേ ടീം ബാലന്‍സ് ശ്രദ്ധിക്കേണ്ടതിനാല്‍ രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇലവനിലേക്ക് പരിഗണിക്കേണ്ടതുള്ളൂ. ഏകദിനത്തില്‍ നമ്പര്‍ 1 വിക്കറ്റ് കീപ്പറേയാണ് ഇലവനില്‍ കളിപ്പിക്കേണ്ടത്. പാതി ഫിറ്റ്‌നസുള്ള താരത്തെയോ പരിക്കേല്‍ക്കുമെന്ന് ഭയമുള്ള താരത്തേയോ പരിഗണിക്കേണ്ടതില്ല' എന്നും സ്ക്വാഡില്‍ ഇഷാന്‍ കിഷനുള്ളത് ചൂണ്ടിക്കാട്ടി സഞ്ജയ് ബാംഗര്‍ പറഞ്ഞു.

പരിക്കിന് ശേഷം ബെംഗളൂരുവിലെ ഇന്ത്യന്‍ ക്യംപില്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ട് കെ എല്‍ രാഹുല്‍. എന്നാല്‍ ഇതുവരെ രാഹുല്‍ വിക്കറ്റ് കീപ്പിംഗ് ഡ്രില്‍ ആരംഭിച്ചിട്ടില്ല. ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരായ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് ഏറെ ആശങ്ക സമ്മാനിക്കുന്ന കാര്യമാണിത്. ഇഷാന്‍ കിഷനാണ് സ്ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. കെ എലിന്‍റെ പരിക്ക് മാറിയില്ലേല്‍ സ്റ്റാന്‍ഡ്-ബൈ താരമായി ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന സഞ്ജു സാംസണിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താവുന്നതാണ്. 

Read more: ഏഷ്യാ കപ്പ്: കോലി നാലാമനായി ഇറങ്ങണോ? മനസുതുറന്ന് ചങ്ക് ബ്രോ എബിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം