പാകിസ്ഥാന്‍ ആരാധകനെന്നതിലുപരി ഒരു മുന്‍ താരമായിട്ടുപോലും എനിക്ക് പാകിസ്ഥാന്‍റെ പല മത്സരങ്ങളും കാണാന്‍ താല്‍പര്യം തോന്നാറില്ല.
കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പാക് ടീമിനെ ആരാധകര്‍ കൈയൊഴിയുമെന്ന മുന്നറിയിപ്പുമായി മുന്‍ താരം ഇമാദ് വാസിം. തനിക്കുപോലും പാകിസ്ഥാൻ ടീമിന്‍റെ കളി കാണാല്‍ താല്‍പര്യം നഷ്ടമായെന്ന് 2024ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനുവേണ്ടി കളിച്ച ഇമാദ് വാസിം പറഞ്ഞു.
പാകിസ്ഥാന്‍ ആരാധകനെന്നതിലുപരി ഒരു മുന്‍ താരമായിട്ടുപോലും എനിക്ക് പാകിസ്ഥാന്‍റെ പല മത്സരങ്ങളും കാണാന്‍ താല്‍പര്യം തോന്നാറില്ല. അപ്പോള്‍ സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ചാമ്പ്യൻസ് ട്രോഫിയില്‍ കളിച്ചതുപോലെയാണ് കളിക്കുന്നതെങ്കില്‍ ആരാധകര്‍ കളി കാണുമെന്ന് തോന്നുന്നില്ല. ചാമ്പ്യൻസ് ട്രോഫിയില്‍ ലാഹോറില്‍ നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം കാണാന്‍ സ്റ്റേഡിയം നിറഞ്ഞ് ആളുകളെത്തിയിരുന്നു. അത് അവരുടെ കളിനിലവാരം കൊണ്ടാണ്.
ബിസിസിഐയെ പാഠം പഠിപ്പിക്കണമെങ്കില്‍ അത് ചെയ്തേ മതിയാവു; ക്രിക്കറ്റ് ബോര്‍ഡുകളോട് ഇന്‍സമാം ഉള്‍ ഹഖ്
ഗ്രൗണ്ടിലിറങ്ങി ആദ്യം മുതല്‍ ആക്രമിച്ചു കളിക്കാനാണ് പാക് താരങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാതെ സാഹചര്യം വിലയിരുത്തിയശേഷം ആക്രമിച്ചു കളിക്കാനല്ല. ആക്രമിച്ചു കളിക്കുമ്പോള്‍ ചിലപ്പോള്‍ വിക്കറ്റുകള്‍ നഷ്ടമായേക്കും. പക്ഷെ അപ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്താല്‍ മതി. അല്ലാതെ സാഹചര്യം മനസിലാക്കിയശേഷം ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചാല്‍ 250-260 റണ്‍സൊക്കെയെ നേടാനാവുവെന്നും ഇമാദ് വാസിം പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റതോടെ സെമി കാണാതെ പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഒറ്റവിജയം പോലുമില്ലാതെയാണ് പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പുറത്തായത്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആതിഥേയരായ ഐസിസി ടൂര്‍ണമെന്‍റില്‍ സെമിയില്‍ പോലും എത്താതെ പുറത്തായത് പാക് ആരാധകരെയും നിരാശരാക്കിയിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയിലാണ് പാകിസ്ഥാന്‍ കളിക്കുന്നത്.
