IND v NZ : ആശാന്‍റെ പാത പിന്തുടര്‍ന്ന് ശിഷ്യന്‍മാരും, വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് ടീം ഇന്ത്യയുടെ സമ്മാനം
ടെസ്റ്റ് ചരിത്രത്തില്‍ റണ്ണുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിജയമാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നേടിയത്. 2015ല്‍ ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 337 റണ്‍സിന് ജയിച്ചതിന്‍റെ റെക്കോര്‍ഡാണ് ഇന്ത്യ ഇന്ന് തിരുത്തിയെഴുതിയത്.
മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ന്യൂസിലന്‍ഡിനെതിരെ ഹിമാലയന്‍ ജയത്തോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ(Wankhede Stadium) ഗ്രൗണ്ട് സ്റ്റാഫിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പാരിതോഷികം. ടെസ്റ്റിനായി മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് 35000 രൂപയാണ് ഇന്ത്യന്‍ ടീം പാരിതോഷികമായി നല്‍കിയത്.
ടെസ്റ്റ് ചരിത്രത്തില്‍ റണ്ണുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിജയമാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നേടിയത്. 2015ല്‍ ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 337 റണ്‍സിന് ജയിച്ചതിന്‍റെ റെക്കോര്‍ഡാണ് ഇന്ത്യ ഇന്ന് തിരുത്തിയെഴുതിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ തുണച്ചിരുന്നു.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ വീണ പത്തുവിക്കറ്റും സ്വന്തമാക്കി ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ ന്യൂസിലന്‍ഡിന്‍റ ഒന്നാം ഇന്നിംഗ്സില്‍ പേസര്‍ മുഹമ്മദ് സിറാജ് നാലോവറില്‍ മൂന്നും അശ്വിന്‍ നാലും അക്സര്‍ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ വീണ ഏഴ് വിക്കറ്റുകളും ന്യൂസിലന്‍ഡ് സ്പിന്നര്‍മാരായ അജാസ് പട്ടേലും രചിന്‍ രവീന്ദ്രയും പങ്കിട്ടപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ വീണ മുഴുവന്‍ വിക്കറ്റും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നേടി. മത്സരം നാലു ദിവസം നീണ്ടും നില്‍ക്കുകയും ചെയ്തു.
ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരവും മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചിരുന്നു. സ്പിന്‍ കെണിയൊരുക്കി എതിരാളികളെ വീഴ്ത്തുന്നു എന്ന ചീത്തപ്പേരും തുടര്‍ന്ന് ഇന്ത്യക്കായി. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ അവസാന ദിവസം അവസാന വിക്കറ്റില്‍ ന്യൂസിലന്‍ഡ് അത്ഭുത സമനില സ്വന്തമാക്കി.
അഞ്ച് ദിവസവും കാര്യമായ വ്യത്യാസമില്താതെ നിന്ന പിച്ചൊരുക്കിയതിന് ആദ്യ ടെസ്റ്റിനുശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കാണ്‍പൂരിലെ ഗ്രീന്ർ പാര്‍ക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് 35000 രൂപ പാരിതോഷികം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുംബൈയിലെ വാംഖഡെയില്‍ മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് ഇന്ത്യന്‍ ടീമിന്‍റെ വക 35000 രൂപ പാരിതോഷികം നല്‍കിയത്.