ഐപിഎല്ലില്‍ രോഹിത് ശര്‍മ്മയുടെ വിശ്വസ്‌ത താരങ്ങളില്‍ ഒരാളായിരുന്നു ഓസ്ട്രേലിയന്‍ പേസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓവലില്‍ ഏറ്റുമുട്ടുമ്പോള്‍ വലിയ താരപ്പോരാട്ടമാകും നടക്കുക. താരസമ്പന്നമാണ് ഇരു ടീമുകളും എന്നതാണ് കാരണം. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ഓസീസ് ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തമ്മില്‍ ആദ്യ സ്‌പെല്ലില്‍ ശക്തമായ മത്സരം ആരാധകര്‍ കരുതിയിരിക്കുമ്പോള്‍ ആരാലും ശ്രദ്ധ പതിയാത്തൊരു താരവും ഹിറ്റ്‌മാന് ഭീഷണിയാവാനിടയുണ്ട്. ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കളിച്ച ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് അത്. 

ഐപിഎല്ലില്‍ രോഹിത് ശര്‍മ്മയുടെ വിശ്വസ്‌ത താരങ്ങളില്‍ ഒരാളായിരുന്നു ഓസ്ട്രേലിയന്‍ പേസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി 452 റണ്‍സും ആറ് വിക്കറ്റുകളും നേടിയ ഗ്രീന്‍ മുംബൈ ക്യാംപില്‍ ഹിറ്റ്‌മാന്‍റെ എല്ലാ തന്ത്രങ്ങളും പോരായ്‌മകളും പഠിച്ചാണ് കലാശപ്പോരിന് ഇറങ്ങുന്നത്. ഐപിഎല്ലിനിടെ രോഹിത്തില്‍ നിന്ന് പഠിച്ച തന്ത്രമെല്ലാം ഓവലിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഗ്രീനിന് പ്രയോജനപ്പെട്ടേക്കാം. ടെസ്റ്റ് ഫോര്‍മാറ്റായതിനാല്‍ ഗ്രീനിന്‍റെ ബൗളിംഗിനെ നായകന്‍ പാറ്റ് കമ്മിന്‍സ് കൂടുതലായി ആശ്രയിക്കാനിടയുണ്ട്. ഐപിഎല്ലില്‍ ബാറ്റിംഗിലായിരുന്നു ഗ്രീന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. സ്‌പിന്നര്‍മാരെ നന്നായി കളിക്കുകയും ചെയ്‌തു. ഓസീസിനായി 20 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കാമറൂണ്‍ ഗ്രീന്‍ 37.64 ശരാശരിയോടെ ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറികളും സഹിതം ഇതിനകം 941 റണ്‍സ് നേടിയിട്ടുണ്ട്. ഇതിനൊപ്പം ഒരു അഞ്ച് വിക്കറ്റ് പ്രകടനം സഹിതം 23 വിക്കറ്റും പേസ് ഓള്‍റൗണ്ടറായ ഗ്രീനിന്‍റെ പേരിലുണ്ട്. ഓസീസിന്‍റെ ഭാവി താരമായി പലരാലും വിലയിരുത്തപ്പെടുന്ന താരം കൂടിയാണ് ഗ്രീന്‍. 

ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്, രവിചന്ദ്രന്‍ അശ്വന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍. 

Read more: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കാത്തിരിക്കുന്നത് മഴയോ റണ്‍മഴയോ? കാലാവസ്ഥാ റിപ്പോര്‍ട്ട്