ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വന്‍ താരപ്പോരാകും; ഇവരെ നോക്കിവച്ചോളൂ
ഇന്ത്യന്‍ ടോപ് ഫൈവ് ബാറ്റര്‍മാരും ഓസീസ് ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള പോരാട്ടമാണ് ഇതിലൊന്ന്
ലണ്ടന്‍: ക്രിക്കറ്റിലെ രണ്ട് വന്‍ ശക്തികള്‍ മുഖാമുഖം വരുന്ന ഫൈനലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ വരാനിരിക്കുന്നത്. രണ്ട് പ്രമുഖ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് അപ്പുറം ഇരു നിരയിലേയും വമ്പന്‍ താരങ്ങള്‍ മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണിത്. ഇന്ത്യ-ഓസീസ് ഫൈനലിലെ പ്രധാന താര പോരാട്ടങ്ങള്‍ എതൊക്കെയാവും എന്ന് പരിശോധിക്കാം.
ഇന്ത്യന്‍ ടോപ് ഫൈവ് ബാറ്റര്‍മാരും ഓസീസ് ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള പോരാട്ടമാണ് ഇതിലൊന്ന്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയും ഓവലിലും മികച്ച റെക്കോര്‍ഡല്ല സ്റ്റാര്‍ക്കിന് എങ്കിലും സമീപകാലത്ത് ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരെ ഇന്ത്യ പതറിയിരുന്നു. അതിനാല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ സ്‌പെല്‍ നിര്‍ണായകമാകും. ടെസ്റ്റില്‍ സ്റ്റാര്‍ക്കിന് ഇതുവരെ രോഹിത് ശര്‍മ്മയെയും ശുഭ്‌മാന്‍ ഗില്ലിനേയും പുറത്താക്കാനായിട്ടില്ല. ഓവലിലെ നാല് ഇന്നിംഗ്‌സുകളില്‍ മൂന്ന് വിക്കറ്റ് മാത്രമുള്ള സ്റ്റാര്‍ക്കിന് ഇന്ത്യന്‍ ടോപ് ഫൈവിനെതിരെ എന്ത് ചെയ്യാനാകും എന്ന് കണ്ടറിയണം. രോഹിത് ശര്‍മ്മയ്‌ക്കും ശുഭ‌്‌മാന്‍ ഗില്ലിനും പുറമെ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റര്‍മാരായി ഇറങ്ങുക എന്നുറപ്പാണ്.
ഇന്ത്യന്‍ സ്‌പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്‌ക്കും എതിരെ പതിവായി കഷ്‌ടപ്പെടാറുള്ള ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്ത് കാട്ടും എന്നതും ആകാംക്ഷയാണ്. അശ്വിനെ നേരിടുന്ന എല്ലാ 38 പന്തിലും വിക്കറ്റ് സമ്മാനിക്കുന്നു എന്നതാണ് വാര്‍ണറുടെ പതിവ്. ഇതോടൊപ്പം ടെസ്റ്റില്‍ ആറ് വട്ടം വാര്‍ണറെ പുറത്താക്കിയിട്ടുള്ള ഉമേഷ് യാദവും ശ്രദ്ധേയമാണ്. ഉമേഷ് പ്ലേയിംഗ് ഇലവനില്‍ എത്തുമോ എന്ന് ഉറപ്പില്ല.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള ഒരു ഓസീസ് പേസര്‍ ക്യാപ്റ്റന്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. സമീപകാലത്ത് മികച്ച ഫോമിലാണെങ്കിലും പൂജാര, കോലി, രഹാനെ ത്രയം 2020 മുതല്‍ വലംകൈയന്‍ പേസര്‍മാര്‍ക്കെതിരെ അത്ര മികച്ച ബാറ്റിംഗ് ശരാശരിയില്‍ അല്ല. അവസാനം ഓവലില്‍ പന്തെറിഞ്ഞപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു കമ്മിന്‍സ്. ഇംഗ്ലണ്ടിലെ പേസ് അനുകൂല സാഹചര്യങ്ങളില്‍ 19.62 എന്ന മികച്ച ബൗളിംഗ് ശരാശരി കമ്മിന്‍സിനുണ്ട്.
അതുപോലെ രവിചന്ദ്രന്‍ അശ്വിനും സ്റ്റീവ് സ്‌മിത്തും തമ്മിലുള്ള പോരാട്ടവും മത്സരത്തെ ചൂട് പിടിപ്പിക്കും. 2020 വരെ അശ്വിനെതിരെ സ്‌മിത്തിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കില്‍ പിന്നീട് കഥ മാറി. 11 ഇന്നിംഗ്‌സില്‍ അഞ്ച് തവണ സ്‌മിത്തിനെ പുറത്താക്കാന്‍ അശ്വിനായി. അശ്വിനെതിരെ 17.2 മാത്രമാണ് സ്‌മിത്തിന്‍റെ ശരാശരി. ഓസീസ് മധ്യനിരയില്‍ സ്‌മിത്തിനൊപ്പം കരുത്താനായ മാര്‍നസ് ലബുഷെയ്‌നും രവീന്ദ്ര ജഡേജയും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാകും. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ എട്ട് ഇന്നിംഗ്‌സില്‍ നാലുവട്ടമാണ് ലബുഷെയ്‌നെ ജഡ്ഡു മടക്കിയത്.
Read more: റുതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാവുന്നു; വധു ഉത്കർഷ പവാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം