ടീം ഇന്ത്യക്ക് ആശങ്കയേറുന്നു; ജഡേജയ്‌ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടയിലാണ് പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കേറ്റത്.
മുംബൈ: പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഇംഗ്ലണ്ടിന് എതിരായ ട്വന്റി 20, ഏകദിന മത്സരങ്ങളും നഷ്ടമായേക്കും എന്ന് റിപ്പോര്‍ട്ട്. ആദ്യം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന് കളിക്കാനാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടയിലാണ് പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കേറ്റത്. തള്ള വിരലിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ താരത്തിന് ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആറാഴ്ചയില്‍ കൂടുതല്‍ വിശ്രമം വേണ്ടിവരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ട്വന്റി 20, ഏകദിന മത്സരങ്ങളും നഷ്ടമാകുന്നത്.
പരിക്കിൽ നിന്ന് മുക്തനായ ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ജഡേജ പരിശീലനം നടത്തും.
ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍.
വമ്പന്മാര്‍ തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു