ടി20 ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് ബിസിസിഐ ട്വന്‍റി 20 ടീമിൽ കാര്യമായ അഴിച്ചുപണി നടത്തിയത്
മുംബൈ: ട്വന്‍റി 20യിൽ യുവനിരയുമായി മുന്നോട്ട് പോകാൻ ബിസിസിഐ. ന്യൂസിലൻഡിനെതിരായ പരമ്പരയിലും സീനിയർ താരങ്ങളെ പരിഗണിക്കില്ല എന്നാണ് ഇന്‍സൈഡ് സ്പോര്‍ട് നല്‍കുന്ന സൂചന. നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള സഞ്ജു സാംസണെ പരിഗണിക്കുമോ എന്ന് വ്യക്തമല്ല.
ടി20 ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് ബിസിസിഐ ട്വന്‍റി 20 ടീമിൽ കാര്യമായ അഴിച്ചുപണി നടത്തിയത്. സീനിയര്‍ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ആർ അശ്വിൻ തുടങ്ങിയവരെയെല്ലാം ടീമിൽ നിന്ന് മാറ്റി. ഹാർദിക് പാണ്ഡ്യയെ നായകനാക്കി യുവനിരയുമായാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ കളിക്കുന്നത്. ഭാവി മുന്നിൽ കണ്ടാണ് ഈ നീക്കം. ന്യൂസിലൻഡിനെതിരെ വരാനിരിക്കുന്ന ട്വന്‍റി 20 പരമ്പരയിലും ഇതേ താരങ്ങളുമായി മുന്നോട്ട് പോകാനാണ് ബിസിസിഐ തീരുമാനം. ഈമാസം ഇരുപത്തിയേഴിനാണ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തുടങ്ങുക. കോലി, രോഹിത് തുടങ്ങിയവരെ ഏകദിന, ടെസ്റ്റ് ടീമുകളിലേക്കായിരിക്കും പരിഗണിക്കുക.
ഈവർഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായി ബിസിസിഐ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. പ്രധാന താരങ്ങൾക്ക് പരിക്കേറ്റ് ലോകകപ്പ് നഷ്ടമാവാതിരിക്കാനുള്ള നടപടികളാണ് ഇതിൽ പ്രധാനം. താരങ്ങളുടെ ഫിറ്റ്നസും മത്സരക്രമവും അടക്കമുള്ള കാര്യങ്ങൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക. ഇതിനായി 20 താരങ്ങളുടെ പട്ടിക തയ്യാറാക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ ടി20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.
'എല്ലാം പ്രഡിക്റ്റബിളാണ്'; ഉമ്രാന്‍ മാലിക്കിന്‍റെ ബൗളിംഗ് ന്യൂനതകള്‍ പറഞ്ഞ് പാക് മുന്‍ താരം
