ആദ്യ രണ്ട് കളിയില്‍ തോറ്റെങ്കിലും വിശാഖപട്ടണത്ത് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. അതുകൊണ്ടുതന്നെ ടീമില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കില്ല. ആര്‍ക്കെങ്കില്‍ പരിക്കുണ്ടെങ്കില്‍ മാത്രമാണ് അത്തരത്തിലൊരു മാറ്റത്തിന് സാധ്യതയുള്ളു.

രാജ്‌കോട്ട്: ഇന്ത്യ- ദക്ഷിണാഫ്രിക്ക (IND vs SA) നാലാം ട്വന്റി 20 നാളെ രാജ്‌കോട്ടില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. മത്സരത്തിനായി ഇരുടീമും രാജ്‌കോട്ടിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്. നാളെ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സ്വന്തമാക്കാം. കൊവിഡ് ബാധിതനായ എയ്ഡന്‍ മാര്‍ക്രാം (Aiden Markram) പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ കളിക്കില്ല. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താല്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 

ആദ്യ രണ്ട് കളിയില്‍ തോറ്റെങ്കിലും വിശാഖപട്ടണത്ത് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. അതുകൊണ്ടുതന്നെ ടീമില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കില്ല. ആര്‍ക്കെങ്കില്‍ പരിക്കുണ്ടെങ്കില്‍ മാത്രമാണ് അത്തരത്തിലൊരു മാറ്റത്തിന് സാധ്യതയുള്ളു. എന്നാല്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ (Rishabh Pant) ഫോമാണ്. റണ്‍സെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. മാത്രമല്ല, ശ്രേയസ് അയ്യരും സാഹചര്യത്തിനൊത്ത് ഉയരുന്നില്ല. പേസര്‍മാരെ നേരിടുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നമുണ്ട്. 

ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് വിശ്വസിക്കാവുന്ന താരങ്ങള്‍. ഓപ്പണര്‍ റിതുരാജ് ഗെയ്കവാദ് അവസാന മത്സത്തില്‍ അര്‍ധ സെഞ്ചുറി നേടിയത്. ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡി കോക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ റീസ ഹെന്‍ഡ്രിക്‌സ് പുറത്താവും. സാധ്യതാ ഇലവന്‍...

ഇന്ത്യ: റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ ട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍. 

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്/ ക്വിന്റണ്‍ ഡി കോക്ക്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി. 

കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററ്. നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്ന് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.